റേഷൻ വ്യാപാരികളുടെ കമ്മീഷൻ വർധന കടലാസിൽ മാത്രമെന്ന് ഡീലേഴ്സ് അസോ.
വൈപ്പിൻ: റേഷൻ വ്യാപാരികൾക്കു കമ്മീഷൻ തുക വർധിപ്പിച്ചത് കടലാസിൽ മാത്രമാണെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആരോപിച്ചു. ജനുവരി മാസത്തെ കമ്മീഷൻ ഇതുവരെയും അനുവദിച്ചിട്ടില്ല. മാത്രമല്ല, കഴിഞ്ഞ ഡിസംബറിലെ തുക ഏതാനും താലൂക്കുകളിൽ ഇതുവരെ വിതരണം ചെയ്തിട്ടുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസഹാക്ക് പറഞ്ഞു.
പുതുക്കിയ നിരക്ക് അനുസരിച്ച് 45 ക്വിന്റൽ വില്ക്കുന്ന ഡീലേഴ്സിന് 18,000 രൂപയിൽ നിന്ന് 21000 രുപയും, കൂടുതൽ വിൽക്കുന്നതിന് ക്വിന്റലിന് 200 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ നിന്നുവേണം സെയിൽസ്മാനുള്ള ശമ്പളം, കട വാടക, കറന്റ് കാശ് എന്നിവ നൽകാൻ. എന്നാൽ കുടിശിക വന്നതോടെ ഇതെല്ലാം അവതാളത്തിലായെന്ന് റേഷൻ ഡീലേഴ്സ് പറയുന്നു.
മാത്രമല്ല വില്പനയ്ക്കുള്ള റേഷൻ സാധനങ്ങൾക്ക് പണമടക്കാനും വ്യാപാരികൾ വലയുകയാണ്. യോഗത്തിൽ ജില്ലാ ജോയിന്റ് സെകട്ടറി എം.ആർ. സണ്ണി, യൂണിറ്റ് സെക്രട്ടറി സി.എ. സന്തോഷ്, എൻ.ബി. അമൃതരാജ്, ശശിന്ദ്രനാഥ്, ശരണ്യ, ബീന സജീവ് എന്നിവർ പ്രസംഗിച്ചു.
Leave A Comment