ശ്വാസംമുട്ടലിന് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ്; വീണ്ടും ചികിത്സ പിഴവ്
ശാസ്താംകോട്ട: കൊല്ലത്ത് ശ്വാസംമുട്ടലിന് ചികിത്സതേടിയെത്തിയ പെൺകുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചതായി പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. പേവിഷബാധയ്ക്കുള്ള വാക്സിനാണ് പെൺകുട്ടിക്ക് കുത്തിവച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് മൈനാഗപ്പള്ളി സ്വദേശിനിയായ 18കാരി ഓ പി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത്. അമ്മയ്ക്ക് ഒപ്പമാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയത്.
ഇവര്‍ക്ക് ഇന്‍ജക്‌ഷന് ഡോക്ടര്‍ നിർദേശിച്ചതോടെ കുറിപ്പുമായി ഇഞ്ചക്ഷൻ മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തി. ഇയാൾക്ക് നൽകേണ്ട പേവിഷ പ്രതിരോധ മരുന്ന് ആളുമാറി പെൺകുട്ടിക്ക് നൽകി.
ഇതോടെ പ്രതിഷേധം ഉയർന്നു. പെൺകുട്ടി പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. പെൺകുട്ടിയുടെ കൂടെ വന്നവർ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഇടപെടുത്തി ഒത്തുതീർപ്പ് ശ്രമം തുടങ്ങി.
പേവിഷ കുത്തിവയ്പ് അപകടകരമല്ലെന്ന് പെൺകുട്ടിയെയും ബന്ധുവിനെയും ഡോക്ടർമാർ അറിയിച്ചു. സിപിഎം പാര്‍ട്ടി കുടുംബാംഗമായ പെൺകുട്ടിയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കളുടെ ഇടപെടലുണ്ടായി.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ സ്ഥലത്തു നിന്നും മാറ്റിയ അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് നിര്‍ദേശം നൽകി. ഡോക്ടര്‍മാര്‍ ഉൾപ്പെട്ട അന്വേഷണ സംഘം നാളെ തെളിവെടുപ്പ് നടത്തും. മരുന്ന് മാറി കുത്തിവെയ്പെടുത്ത യുവതിയെ പരിശോധിക്കും. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് പ്രദേശത്തുയരുന്നത്.
Leave A Comment