'7 യുദ്ധങ്ങൾ അവസാനിപ്പിച്ചു, നൊബേൽ നൽകണം; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചെന്ന് വീണ്ടും ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര സമ്മർദത്തിലൂടെ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് സമാധാനത്തിനുള്ള നൊബേലിന് അർഹതയുണ്ട്. ആണവ രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം തുടരുകയാണെങ്കിൽ വ്യപാരം തുടരില്ലെന്ന് പറഞ്ഞു. പിന്നാലെയാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ലോകവേദിയിൽ മറ്റുള്ളവർ ബഹുമാനിക്കുന്ന തലത്തിലുള്ള പ്രവർത്തനങ്ങളാണ് അമേരിക്ക ഇപ്പോൾ നടത്തുന്നതെന്നും ട്രംപ് പറഞ്ഞു.തന്റെ ഇടപെടലില്‍ ഏഴ് യുദ്ധങ്ങളാണ് ഒഴിവായത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഏഴ് നൊബേല്‍ സമ്മാനങ്ങള്‍ക്ക് താന്‍ അര്‍ഹനാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
റഷ്യയും യുക്രൈനും തമ്മിലെ യുദ്ധവും അവസാനിപ്പിക്കുകയാണെങ്കിൽ തനിക്ക് നൊബേൽ നൽകുമെന്ന് അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ കോണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോണ്ടേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യയും പാകിസ്ഥാനും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഇരു രാജ്യങ്ങളിലെയും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയാണ് സാധ്യമായതെന്നാണ് രാജ്യങ്ങളുടെ നിലപാട്.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ഒരു രാജ്യവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. തായ്‌ലന്‍ഡ്, കംബോഡിയ, അര്‍മേനിയ, അസര്‍ബൈജാന്‍, സെര്‍ബിയ, ഇസ്രയേല്‍, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, റുവാൺഡ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷവും അവസാനിപ്പിച്ചു. അതില്‍ 60 ശതമാനവും അവസാനിപ്പിക്കാന്‍ സാധിച്ചത് അതാത് രാജ്യങ്ങള്‍ക്ക് അമേരിക്കയുമായുള്ള വ്യാപാരബന്ധം മൂലമാണ്.", ട്രംപ് അവകാശപ്പെട്ടു.
Leave A Comment