ഒപെക്കിൽ നിന്ന് യുഎഇ പുറത്തേക്ക്; ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്
ജിദ്ദ: ആഗോള എണ്ണവിപണിയെയും ഗൾഫ് രാഷ്ട്രീയത്തെയും മുൾമുനയിൽ നിർത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിംഗ് എക്സ്പോർട്ടിംഗ് കൺട്രീസ്) കൂട്ടായ്മയിൽ നിന്ന് പിന്മാറുന്നു. 1967 മുതൽ സംഘടനയിൽ അംഗമായ യുഎഇ, മേയ് ഒന്ന് മുതൽ കൂട്ടായ്മയിൽ നിന്നും യുഎഇ ഔദ്യോഗികമായി പടിയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
എണ്ണ ഉത്പാദന നിയന്ത്രണങ്ങളെച്ചൊല്ലി സൗദി അറേബ്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സ്വന്തം നിലയിൽ എണ്ണ ഉത്പാദനം വർധിപ്പിക്കാനും വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നത്.
യുഎഇയുടെ പിന്മാറ്റവും മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങളും ലോകത്തെ കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് സാധ്യത. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസപ്പെട്ടത് വിതരണ ശൃംഖലയെ പൂർണമായും താറുമാറാക്കി.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യയെ ഈ സാഹചര്യം ഗുരുതരമായി ബാധിച്ചേക്കാം. ഇന്ധനവില വർധനവിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും ഇത് കാരണമായേക്കും. ഗൾഫ് മേഖലയിലെ ഈ രാഷ്ട്രീയ നീക്കങ്ങൾ വരും ദിവസങ്ങളിൽ ആഗോള സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
Leave A Comment