സിപിഐഎം അംഗം എങ്ങനെയാണ് പ്രാകൃത കൃത്യം ചെയ്തത്: മറുപടി പറയണമെന്ന് കെ.സുരേന്ദ്രൻ
പത്തനംതിട്ട: ഇലന്തൂരിൽ നടന്ന നരബലിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അത്യന്തം ക്രൂരമായ സംഭവമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ സിപിഐഎം പ്രവർത്തകനാണെന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതായും സ്ഥലം സന്ദർശിച്ച സുരേന്ദ്രൻ പറഞ്ഞു.
മതഭീകരവാദികളുടെ ശൈലിയിൽ നടന്ന കൊലപാതകമാണിത്. ഇതിന് പിന്നിൽ അത്തരം ശക്തികളുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കണം. ലോകത്തിന് മുമ്പിൽ നാടിൻ്റെ പ്രതിച്ഛായ തകർന്നു കഴിഞ്ഞു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ നവോത്ഥാന മതിൽകെട്ടിയ സിപിഐഎം അംഗം എങ്ങനെയാണ് ഈ പ്രാകൃത കൃത്യം ചെയ്തതെന്ന് സിപിഐഎം നേതൃത്വം ജനങ്ങളോട് മറുപടി പറയണം. ശക്തമായ നടപടി ആവശ്യമാണ്. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കസ്റ്റഡിയിലുള്ള ഭഗവൽ സിംഗ് പാർട്ടി അംഗമല്ലെന്ന് സിപിഐഎം പിബി അംഗം എം.എ.ബേബി. പാർട്ടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടായേക്കാം. പക്ഷേ അദ്ദേഹം പാർട്ടി അംഗമല്ലെന്ന് എം.എ.ബേബി പറഞ്ഞു. നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി. അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്. ദൈവ സങ്കല്പങ്ങളെ അപമാനിക്കുന്ന സംഭവമാണിതെന്നും ബേബി പറഞ്ഞു.
Leave A Comment