കേരളം

'പരീക്ഷ എഴുതാത്തവർക്ക് ശുപാര്‍ശയില്‍ ആയുർവേദ ഡോക്ടർ ബിരുദം നല്‍കി, അന്വേഷണം വേണം', കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവ.ആയുർവേദ കോളജിൽ രണ്ടാം വർഷ പരീക്ഷ ജയിക്കാത്തവർക്ക് ആയുർവേദ ഡോക്ടർ ബിരുദം നൽകിയത് ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

എസ്എഫ്ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയതെന്ന കോളേജിൻ്റെ വാദം ലജ്ജാകരമാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സിപിഎമ്മിൻ്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണെന്നതിൻ്റെ ഉദ്ദാഹരണമാണ് ആയുർവേദ കോളേജിൻ്റെ മറവിൽ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്. 

ആരോഗ്യമന്ത്രി വീണാജോർജ് അറിഞ്ഞു കൊണ്ടാണ് ആരോഗ്യസർവ്വകലാശാലയിൽ അഴിമതി നടക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല, കുറ്റക്കാർക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളേജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണിത്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാർകിസ്റ്റ് വൽക്കരണവുമാണ് നടക്കുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

Leave A Comment