കേരളം

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ. കേസിലെ ആറാം പ്രതിയാണ് ശ്രീകുമാർ. ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണസംഘത്തിന്‍റെ അറസ്റ്റ്. ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. 2019ൽ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് പാളികൾ കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്നു ശ്രീകുമാർ.

കേസില്‍ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

സ്പോൺസർ ഉണ്ണികൃഷ്ണൻപോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ്. ബൈജു, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്‍റുമായിരുന്ന എന്‍. വാസു, ദേവസ്വംബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ എന്നിവരാണ് ശ്രീകുമാറിനെ കൂടാതെ കേസില്‍ ഇതുവരെ അറസ്റ്റിലായത്.

Leave A Comment