കേരളം

തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിന്‍റെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന്‍റെ ശിക്ഷവിധി  താത്കാലികമായി മരവിപ്പിച്ചു. ആന്‍റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെയാണ് നടപടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയാണ് മരവിപ്പിച്ചത്.

അതേസമയം ആന്‍റണി രാജു കുറ്റക്കാരനെന്ന വിധി നിലനിൽക്കും. അയോഗ്യനാക്കിയ നടപടി തുടരും. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ അപ്പീലും തിരുവനന്തപുരം സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനായത്. കോടതിവിധി റദ്ദാക്കിയാൽ ആന്‍റണി രാജുവിന് എംഎൽഎയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല.

കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തന്‍റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു.

എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗ വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

Leave A Comment