സ്വര്‍ണക്കൊള്ള: ഡി. മണിയിൽ നിന്ന് മൊഴിയെടുക്കാൻ എസ്ഐടി ചെന്നൈയിലേക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പഞ്ചലോഹ വിഗ്രഹങ്ങള്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്ന ചെന്നൈ സ്വദേശിയായ വ്യവസായി ഡി. മണിയില്‍ നിന്നു മൊഴിയെടുക്കാന്‍ എസ്ഐടി സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു.
പ്രവാസി വ്യവസായി എസ്ഐടിക്ക് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡി മണിയിലേക്കു നീങ്ങിയത്.
നാല് പഞ്ചലോഹവിഗ്രങ്ങള്‍ ശബരിമലയില്‍ നിന്നു കടത്തിയെന്നും ഇതിന് ഇടനിലക്കാരനായി നിന്നത് ഉണ്ണികൃഷ്ണന് പോറ്റിയായിരുന്നെന്നുമാണ് പ്രവാസി വ്യവസായി എസ്ഐടിക്ക് മൊഴി നല്‍കിയത്.
2020 ഒക്ടോബര്‍ 26 ന് വിഗ്രഹങ്ങള്‍ വില്‍പ്പന നടത്തിയതിനുള്ള പണം കൈമാറ്റം നടന്നുവെന്നും ശബരിമലയിലെ ഭരണചുമതലയുള്ള ഒരു ഉന്നതനും ഉണ്ണിക്കൃഷ്ണന് പോറ്റിയും ഡി. മണിയും മാത്രമായിരുന്നു പണം കൈമാറ്റസമയത്ത് ഉണ്ടായിരുന്നതെന്നാണ് പ്രവാസിയുടെ മൊഴി.
വിഗ്രഹങ്ങള്‍ വിദേശത്തേക്കു കടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നതെന്നായിരുന്നു വ്യവസായിയുടെ മൊഴി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് ശബരിമല സ്വര്‍ണക്കള്ളക്കടത്തില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് എസ്ഐടിക്ക് ആദ്യം മൊഴി നല്‍കിയത്.
500 കോടിയുടെ ഇടപാടാണ് നടന്നതെന്നും തന്നോട് ഇക്കാര്യം പറഞ്ഞത് പ്രവാസി വ്യവസായിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഈ വ്യവസായിയില്‍നിന്ന് എസ്ഐടി മൊഴി രേഖപ്പെടുത്തിയിരുന്നു.
അദ്ദേഹവും സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് മൊഴി നല്‍കിയിരുന്നു. ഡി. മണിയുടെ ബന്ധവും വ്യവസായി എസ്ഐടിയോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം ഡി. മണിയിലേക്ക് നീങ്ങിയത്.

Leave A Comment