കേരളം

ഹൈക്കോടതി സ്തംഭിച്ചു; എൽദോസ് കേസിൽ അഭിഭാഷകരെ പ്രതി ചേർത്തതിൽ പ്രതിഷേധം

കൊച്ചി: ഹൈക്കോടതിയിൽ അഭിഭാഷകരുടെ സമരം. കോടതി നടപടികൾ അഭിഭാഷകർ ബഹിഷ്കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടു. അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് കോടതി ബഹിഷ്കരിച്ചുള്ള സമരം. അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചു ചേർത്താണ് അഭിഭാഷകർ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചത്. രാവിലെ കോടതി ചേർന്ന സമയത്ത് അഭിഭാഷകരാരും ഹാജരായില്ല.  വിവിധ കോടതികളിൽ സർക്കാർ അഭിഭാഷകർ മാത്രമാണ് ഹാജരായത്.  ഇതോടെ ഇന്ന് പരിഗണിക്കേണ്ട കേസുകൾ ജഡ്ജിമാർ മറ്റൊരു ദിവസത്തേക്ക് മാറ്റി.

പരാതിക്കാരിയെ മർദ്ദിച്ചതിന്റെ പേരിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വ‌ഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരേയും പ്രതി ചേർത്തിരുന്നു. അഡ്വ. അലക്സ്, അഡ്വ. സുധീർ , അഡ്വ. ജോസ് എന്നിവരെയാണ് കേസില്‍ പ്രതി ചേർത്തത്. അഭിഭാഷകരുടെ ഓഫീസിൽ വച്ച് കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്നും ഇതിനിടെ എൽദോസ് മർദ്ദിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. ഈ മൊഴി അടിസ്ഥാനമാക്കി സ്ത്രീത്വത്തെ അപമാനിക്കൽ, കേസിൽ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കൽ, മർദ്ദിക്കുക എന്നീ കുറ്റങ്ങള്‍ വഞ്ചിയൂർ പൊലീസ് എൽദോസിനെതിരെ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് അഭിഭാഷകരേയും കേസിൽ പ്രതി ചേർത്തത്. എന്നാൽ പൊലീസ് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അഭിഭാഷകരെ പ്രതി ചേർത്തതെന്നാണ് അഭിഭാഷക അസോസിയേഷന്റെ ആരോപണം.

Leave A Comment