കേരളം

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍: കോര്‍പറേഷനുകളിലും നഗരസഭകളിലും 354 പുതിയ തസ്തികകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളിലും നഗരസഭകളിലും അക്കൗണ്ടസ്, ആരോഗ്യ വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അധിക തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. 354 പുതിയ തസ്തികകളാണ് സൃഷ്ടിക്കുക. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമെടുത്തു. സുപ്രീംകോടതി വിധിന്യായത്തിന്‍റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരണം.

ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മിറ്റി. 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍/സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി/ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്സണ്‍ ആകാം.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഐ ആന്‍ഡ് പിആര്‍ഡി ഡയറക്ടര്‍, വിരമിച്ച ഐ ആന്‍ഡ് പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍, 15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അംഗങ്ങളാകാം.

കമ്മിറ്റി അംഗങ്ങളുടെപ്രായം 45നും 70നും ഇടയിലായിരിക്കും. ഒരംഗം വനിതയാകുന്നത് അഭികാമ്യമാണെന്നും നിശ്ചയിച്ചു.

സര്‍ക്കാര്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍, കോടതികള്‍, കമ്മീഷനുകള്‍ തുടങ്ങിയവര്‍ നല്‍കുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മിറ്റിയുടെ അധികാര പരിധിയില്‍പ്പെടും. രണ്ട് വര്‍ഷമാണ് കമ്മിറ്റിയുടെ പരമാവധി കാലവധി.

ജില്ലാ ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് 1.1.2016 മുതല്‍ പ്രാബല്യത്തില്‍ പുതുക്കിയ ശമ്പളഘടന അനുവദിക്കും. കുടിശിക വിതരണത്തിനാവശ്യമായ തീരുമാനമെടുക്കാന്‍ ധനകാര്യ വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.

നിര്‍ദിഷ്ട മലയോര ഹൈവേയില്‍ കാസര്‍ഗോഡ് ജില്ലയില്‍പെടുന്ന 127.42 കിലോമീറ്റര്‍ നീളമുള്ള നന്ദാരപദവ്-ചെറുപുഴ ഭാഗം വരെയുള്ളതും വനഭൂമിയിലൂടെ കടന്നുപോകുന്നതുമായ ഹൈവേയില്‍ എടപറമ്പകോളിച്ചാല്‍ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332ഹെക്ടര്‍ വനം ഭൂമിക്ക് പകരം പരിഹാര വനവല്‍ക്കരണത്തിന് ഭൂമി നല്‍കും.

പൊതുമരാമത്ത് വകുപ്പിന്‍റെ അധീനതയില്‍ ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാല്‍ ഭീമനടി വില്ലേജിലെ റവന്യൂഭൂമി കേന്ദ്രപരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശപ്രകാരം സംസ്ഥാന വകുപ്പിന്‍റെ പേരില്‍ പോക്കുവരവ് ചെയ്യുന്നതിന് ഉടമസ്ഥാവകാശം വനം വകുപ്പിന് കൈമാറും.

കേരള ലാൻഡ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവും മാനേജിംഗ് ഡയറക്ടറുമായ പി.എസ്. രാജീവിന്‍റെ പുനര്‍നിയമന വ്യവസ്ഥയിലുള്ള കാലാവധി 31.12.22 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും.

തിരുവനന്തപുരം കോ-ഓപറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ (കേപ്പ്) പുതിയ ഡയറക്ടറായി വി.ഐ. താജുദീന്‍ അഹമ്മദിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍നിയമനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave A Comment