ബംഗളൂരുവിലെ ബുൾഡോസർ രാജ്; എഐസിസി വിശദീകരണം തേടി
ബംഗളൂരു: കഴിഞ്ഞ 22ന് ബംഗളൂരു നഗരത്തിൽ നടത്തിയ കുടിയൊഴിപ്പിക്കലിൽ കർണാടക സർക്കാരിനോട് എഐസിസി വിശദീകരണം തേടി. നഗരത്തിലെ ഇരുന്നൂറിലധികം വീടുകൾ തകർക്കുകയും നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത നടപടിക്കെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
22ന് പുലർച്ചെ നാലിന് കോഗിലു ഗ്രാമത്തിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിൽ ഒഴിപ്പിക്കൽ നടന്നത്. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണങ്ങളാണ് പൊളിച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ തങ്ങൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചതെന്നും താമസക്കാർ പറഞ്ഞു.
ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും കുടിയേറ്റ മുസ്ലീം വിഭാഗത്തിൽപ്പെട്ട തൊഴിലാളികളാണ്. മുപ്പതുവർഷമായി ഇവിടെയാണ് താമസിക്കുന്നതെന്നും ആധാർ കാർഡും വോട്ടർ ഐഡിയും ഉൾപ്പെടെയുള്ള രേഖകൾ കൈവശമുണ്ടെന്നും ഇവർ അവകാശപ്പെട്ടു.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്തെത്തി. സർക്കാർ ബുൾഡോസർ രാജ് നടപ്പിലാക്കിയിട്ടില്ല. ഭൂമി മാഫിയകൾ ചേരികളാക്കി മാറ്റാൻ ശ്രമിച്ച സ്ഥലങ്ങളാണ് ഒഴിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Leave A Comment