പണി ഉറപ്പ്!; വിബി-ജി റാം ജി ബില്ലിനെതിരേ സോണിയ
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു പകരം കേന്ദ്രം പാർലമെന്റിൽ പാസാക്കിയ വിബി-ജി റാം ജി ബില്ലിനെ വിമർശിച്ച് കോണ്ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി.
തൊഴിലുറപ്പ് നിയമത്തെ ‘ബുൾഡോസ്’ചെയ്തു സർക്കാർ കൊണ്ടുവന്ന പുതിയ ബില്ലിൽ മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുക മാത്രമല്ല തൊഴിലുറപ്പ് നിയമത്തിന്റെ രൂപവും ഘടനയും ഏകപക്ഷീയമായി മാറ്റിയെന്നും ഇന്നലെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇതുമൂലം രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു കർഷകരുടെ താത്പര്യങ്ങളെയും തൊഴിലാളികളെയും ഗ്രാമീണമേഖലയിലെ ഭൂമിയില്ലാത്ത ദരിദ്രരെയും മോദി സർക്കാർ ആക്രമിക്കുകയാണെന്ന് സോണിയ പറഞ്ഞു.
20 വർഷം മുന്പ് ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തൊഴിലുറപ്പ് നിയമം പാർലമെന്റിൽ സമവായത്തിലൂടെ പാസാക്കിയതെന്ന് സോണിയ അനുസ്മരിച്ചു. “വിപ്ലവകരമായ ഈ നടപടിയിലൂടെ മണ്ണും ഗ്രാമവും വീടും കുടുംബവും ഉപേക്ഷിച്ച് ഒരാൾ തൊഴിലിനായി പലായനം ചെയ്യുന്നത് നിലച്ചു.
തൊഴിലിനായി നിയമപരമായ അവകാശം നൽകപ്പെടുകയും അതിനോടൊപ്പം ഗ്രാമപഞ്ചായത്തുകൾ ശക്തീകരിക്കപ്പെടുകയും ചെയ്തു. തൊഴിലുറപ്പ് നിയമത്തിലൂടെ ഗ്രാമസ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ ദീർഘവീക്ഷണത്തിന് അനുസൃതമായുള്ള ഇന്ത്യയെന്ന സ്വപ്നത്തിലേക്ക് നാം ഒരു വലിയ ചുവടെടുത്തു വച്ചു’’-സോണിയ പറഞ്ഞു.
എന്നാൽ, മോദി സർക്കാർ കഴിഞ്ഞ 11 വർഷമായി ഗ്രാമീണമേഖലകളിലെ തൊഴിലില്ലാത്തവരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെയും താത്പര്യങ്ങൾ അവഗണിച്ചു. തൊഴിലുറപ്പ് നിയമത്തെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്.
യാതൊരു ചർച്ചകളും കൂടിയാലോചനകളുമില്ലാതെയും പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെയുമാണ് പുതിയ ബിൽ പാസാക്കിയിട്ടുള്ളത്. ഇപ്പോൾ എത്രമാത്രം തൊഴിൽ, എവിടെ, ഏതു തരത്തിൽ എന്നെല്ലാം ഡൽഹിയിലിരിക്കുന്ന സർക്കാർ തീരുമാനിക്കും. അത് അടിസ്ഥാന യാഥാർഥ്യങ്ങളിൽനിന്ന് വളരെ അകലെയാണെന്നും സോണിയ കുറ്റപ്പെടുത്തി. ഈ കരിനിയമത്തിനെതിരേ പോരാടാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും തങ്ങളെല്ലാം ഈ ആക്രമണത്തെ പ്രതിരോധിക്കാൻ തയാറാണെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.
Leave A Comment