കോൺഗ്രസ് ആസ്ഥാനത്തിന് കേന്ദ്രത്തിന്റെ കുടിയൊഴിപ്പിക്കൽ നോട്ടീസ്
ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൽഹിയിലെ 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ. മാർച്ച് 28നകം കെട്ടിടം ഒഴിഞ്ഞുതരണമെന്നാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ കർശന നിർദേശം.
കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്ന പ്രധാന കേന്ദ്രമാണിത്. കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഉൾപ്പെടെയുള്ള നിർണായക യോഗങ്ങൾ പലതും ചേരുന്നത് ഇപ്പോഴും 24 അക്ബർ റോഡിലുള്ള കോൺഗ്രസിന്റെ ഈ പഴയ ദേശീയ ആസ്ഥാനത്താണ്.
1978 മുതൽ കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബംഗ്ലാവ് ഇന്ദിരാഗാന്ധിയുടെ കാലം മുതലുള്ള പാർട്ടിയുടെ അധികാര കേന്ദ്രമാണ്. രാഷ്ട്രീയ പാർട്ടികൾക്ക് സ്വന്തമായി ഭൂമി അനുവദിച്ചു കഴിഞ്ഞാൽ, നിലവിൽ കൈവശം വെച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവുകൾ നിശ്ചിത സമയത്തിനകം തിരികെ നൽകണമെന്ന ചട്ടപ്രകാരമാണ് നടപടി.
കോൺഗ്രസിന് കോട്ല റോഡിൽ ആസ്ഥാന മന്ദിരം പണിയാൻ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞിട്ടും പഴയ ബംഗ്ലാവ് കൈമാറിയില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രധാന തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ നിൽക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കാനുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.
പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. മാർച്ച് 28-നകം ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Leave A Comment