വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരെ സുപ്രീംകോടതിയിൽ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അംഗീകരിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് തവണ കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് മമത ബാനർജി കോടതിയിൽ വാദിച്ചു.
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന് ഉറപ്പ് നൽകിയ സുപ്രീംകോടതി, മമത ബാനർജിയുടെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും കോടതിയിൽ പരിഗണിക്കും.
ജനങ്ങൾ വീടുകളിൽ ഇല്ലാത്ത സമയം നോക്കിയാണ് എസ്ഐആർ നോട്ടീസ് നൽകിയത്. 100 ലധികം പേരാണ് എസ്ഐആറിനെതുടർന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് ആസാമിൽ എസ്ഐആർ ഇല്ലാത്തത്?.
തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു. ആധാർ കാർഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.
ഇലക്ഷൻ കമ്മീഷനിൽ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാർട്ടിക്ക് വേണ്ടി അല്ല ജനങ്ങൾക്ക് വേണ്ടി ആണ് കോടതിയിൽ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷൻ ലക്ഷ്യം വയ്ക്കുന്നു. ബംഗാൾ സർക്കാരിന്റെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
Leave A Comment