'പ്രധാനമന്ത്രി ജനവിധി തേടുന്നത് രാമക്ഷേത്രം മുൻനിർത്തിയല്ല, വികസനം പറഞ്ഞാണ്'; വി. മുരളീധരൻ
തിരുവനന്തപുരം: അയോധ്യ മുൻനിർത്തിയല്ല പ്രധാനമന്ത്രി ജനവിധി തേടുന്നതെന്നും വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വോട്ട് തേടുകയെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. രണ്ട് തവണയും മോദി വിജയിച്ചത് വികസനം പറഞ്ഞാണ്. രാമക്ഷേത്രം പറഞ്ഞോ, ചെപ്പടി വിദ്യ കാട്ടിയോ ആയിരിക്കില്ല ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുക. അയോധ്യയിൽ ക്ഷേത്രം പണിയുന്നതിനോട് ഇതരമതക്കാർക്ക് പോലും എതിർപ്പുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീരാമൻ ഭൂമിയിൽ അവതരിച്ച പുണ്യ ഭൂമിയാണ്. ബാബർ ക്ഷേത്രം തകർത്ത് പള്ളി പണിഞ്ഞതാണ്. അതെല്ലാം ചരിത്രമാണ്. ക്രൈസ്തവ വിശ്വാസികൾക്ക് ബത്‌ലഹേം എന്താണോ അതാണ് ശ്രീരാമ ഭക്തർക്ക് അയോധ്യ. ക്ഷേത്രം നിർമ്മിക്കാൻ ട്രസ്റ്റ് ഉണ്ടാക്കിയത് മാത്രമാണ് ബിജെപി സർക്കാർ ചെയ്തത്. ക്ഷേത്രം നിർമ്മിക്കുന്നത് ട്രസ്റ്റ് ആണ്.
നിരവധി ക്രൈസ്തവ വൈദികർ അയോധ്യ രാമക്ഷേത്രത്തിന് പണം സംഭാവന ചെയ്തിട്ടുണ്ട്. പലസ്തീൻ വിഷയത്തിൽ പ്രകടനം നടത്തിയപ്പോൾ ആർക്കും കുഴപ്പില, ഇപ്പോൾ അസൗകര്യം സൃഷ്ടിച്ചുകൊണ്ട് ശബരിമലയെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദർശനം നടത്താൻ ആകാതെ കഠിനവ്രതം എടുത്ത അയ്യപ്പഭക്തർ പന്തളത്ത് വന്ന് മാലയൂരി പോകുകയാണ്.
ഇഫ്താർ വിരുന്നുകാരുടെ വിശ്വാസം മാത്രമാണ് ഇക്കൂട്ടർക്ക് പ്രശ്നമായുള്ളത്. ഇഫ്താർ വിരുന്ന്കാർ ക്ഷണിച്ചാൽ ഇവർ പോകും. എന്നാൽ രാമ ക്ഷേത്രം നിർമ്മാണത്തിന്റെ ചടങ്ങിന് പോകാൻ കഴിയില്ല. ചിലർ പറയുന്നത് ഉചിതമായ സമയത്ത് തീരുമാനമെടുക്കും എന്നാണ്. ഏതാണ് ഉചിതമായ സമയമെന്നും വി മുരളീധരൻ ചോദിച്ചു.
Leave A Comment