രാഷ്ട്രീയം

ലഹരി മാഫിയകളെ നിരീക്ഷിക്കാൻ 2,500 സ്‌ക്വാഡുകൾ; ജനകീയ കവചമൊരുക്കാൻ ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ലഹരിക്കെതിരെ ബോധവൽക്കരണ കാംപയിനുമായി ഡി.വൈ.എഫ്.ഐ. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി മാഫിയകൾക്കും എതിരെ ഡി.വൈ.എഫ്.ഐ ശക്തമായ ഇടപെടൽ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവർ അറിയിച്ചു.

ലഹരിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കണക്കുകളും സംഭവങ്ങളുമാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചും ഗ്രാമ, നഗര വ്യത്യാസമില്ലാതെയും ഇതിന്റെ കണ്ണികൾ വ്യാപിക്കുകയാണ്. ഇത്തരം സംഘങ്ങളെ നാട്ടിൽനിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങളെ അണിനിരത്തും. ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ജനകീയ സദസ്സുകൾ നടത്തി ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

സെപ്റ്റംബർ ഒന്നുമുതൽ 20 വരെ സംസ്ഥാനത്തെ 2,500 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സുകളിൽ സ്‌കൂൾ പി.ടി.എ, അധ്യാപകർ, പൊതുപ്രവർത്തകർ, വായനശാല, ക്ലബ് ഭാരവാഹികൾ, ഭരണരംഗത്തുള്ളവർ തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്തും. സെപ്റ്റംബർ 18ന് 25, 000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ലക്ഷക്കണക്കിനു പേരെ ഈ പരിപാടിയിൽ അണിനിരത്തും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ഇത്തരം സംഘങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ 2,500 സ്‌ക്വാഡുകൾ രൂപീകരിക്കും. പ്രചാരണത്തിന് കലാ-കായിക മത്സരങ്ങൾ, ഷോർട്ട്ഫിലിം മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എസ്. അരുൺബാബു, വൈസ് പ്രസിഡന്റ് എൽ.ജി ലിജീഷ്, ജില്ലാ സെക്രട്ടറി പി.സി ഷൈജു എന്നിവരും പങ്കെടുത്തു.

Leave A Comment