'ഇത് വയനാട്ടില്‍ ചിലവാകില്ല'; എംപിയെ പഴിചാരി രക്ഷപ്പെടാന്‍ സിപിഎം തന്ത്രമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: വയനാട് വന്യജീവി ആക്രമണ വിഷയം സംസ്ഥാന ഗവര്‍മെന്റിന്റെ അധികാര പരിധിയില്‍പെടുന്ന പ്രാദേശിക വിഷയമാണെന്നും അതില്‍ എംപിയല്ല നടപടി എടുക്കേണ്ടതെന്ന് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട യാതൊന്നും ചെയ്യാതെ പാര്‍ലമെന്റ് എം.പിയെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് സിപിഎം ശ്രമിക്കുന്നത്.വനം വകുപ്പിന്റെ ശുദ്ധ അനാസ്ഥയാണ് വയനാട്ടില്‍ സംഭവിക്കുന്നത്. പിണറായി വിജയന്റെ സര്‍ക്കാര്‍ വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ഇവിടത്തെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യാതിരുന്നിട്ട് ആ കഴിവുകേട് മറച്ച് വെക്കാന്‍ സിപിഎം നടത്തുന്ന പ്രചരണ വേലകള്‍ കൊണ്ട് വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാം എന്ന ധാരണ വേണ്ടെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
കോണ്‍ഗ്രസ് കുറിപ്പ്: ''എംപി കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണം എന്ന് പറഞ്ഞ് ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. വന്യമൃഗ ആക്രമണങ്ങള്‍ തടയാനുളള ഫെന്‍സിംഗ് അടക്കമുള്ള കാര്യങ്ങളില്‍ ഇവിടെ കുടിശ്ശിക കിടക്കുകയാണ്. സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഗവണമെന്റിന് കഴിഞ്ഞിട്ടില്ല. വന്യജീവി ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്ക് ഉള്ള നഷ്ടപരിഹാരം 3 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്, 12 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ ഈയിനത്തില്‍ നല്‍കാനുണ്ട്. വയനാട്ടുകാര്‍ സംസ്ഥാന ഭരണകൂടത്തോട് ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്തു കൊണ്ട് വന്യജീവി ആക്രമണം തടയുന്നതിനുള്ള ഫെന്‍സിംഗ് വര്‍ക്കുകള്‍ ചെയ്യുന്നില്ല. എന്ത് കൊണ്ട് പരുക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം കൊടുക്കുന്നില്ല. സംസ്ഥാനം കൊടുക്കേണ്ട 12 കോടി രാഹുല്‍ ഗാന്ധി എം.പിയോണാ കൊടുക്കേണ്ടത്? സംസ്ഥാന സര്‍ക്കാറും വനം വകുപ്പും ചെയ്യേണ്ട സുരക്ഷാ കവചങ്ങള്‍ തീര്‍ക്കേണ്ടത് എംപിയോണോ? രാഹുല്‍ ഗാന്ധിയെ എംപിയായി വയനാട്ടുകാര്‍ തെരഞ്ഞെടുത്തത് പാര്‍ലമെന്ററില്‍ വയനാടിന്റെ ശബ്ദമാകാനാണ്. അതായാള്‍ കൃത്യമായി ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ എം.പി ഫണ്ട് മണ്ഡലത്തിന് വേണ്ടി നല്‍കിയ എം.പിയാണ് രാഹുല്‍ ഗാന്ധി.''
''സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവില്ലായമയും മറച്ച് വെക്കാന്‍ എംപിയെ പഴിചാരി രക്ഷപ്പെടാനുള്ള സിപിഎം തന്ത്രമൊന്നും വയനാട്ടില്‍ ചിലവാകില്ല. ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ തികഞ്ഞ പരാജയമായ ശശീന്ദ്രന്‍ എത്രയും പെട്ടന്ന് വനം വകുപ്പ് മന്ത്രി സ്ഥാനം ഒഴിയുകയും, പരുക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ കുടിശ്ശിക ഉള്‍പ്പെടെ കൊടുത്ത് തീര്‍ക്കുക. വന്യജീവി ആക്രമണം തടയാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടന്ന് ആരംഭിക്കുകയും ചെയ്യുക. ഫെഡറല്‍ വ്യവസ്ഥ നിലവിലുള്ള ഈ രാജ്യത്ത് സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ പരിധിയിലുള്ള ജോലികള്‍ സമയബന്ധിതമായി തീര്‍ക്കുക. പാര്‍ലമെന്റ് എംപി ചെയ്യേണ്ടതെല്ലാം രാഹുല്‍ ഗാന്ധി വയനാടിന് വേണ്ടി ചെയ്യുന്നുണ്ട്. അത് വയനാട്ടിലെ ജനത്തിനറിയാം. ആരെയെങ്കിലും പഴി ചാരി രക്ഷപ്പെടാം എന്ന് വനം വകുപ്പും പിണറായി സര്‍ക്കാരും കരുതുന്നുണ്ടെങ്കില്‍ ആ വ്യാമോഹം എത്രയും പെട്ടന്ന് ഉപേക്ഷിക്കുക.''

Leave A Comment