വിദ്വേഷ പരാമർശം: ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
തൃശൂർ: ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പോലീസ് കേസെടുത്തു. വർഗീയ വിദ്വേഷം പടർത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.
സിപിഎം, കോൺഗ്രസ് എന്നീ സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനു പുറമേ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാദ പ്രസംഗത്തിന്റെ വീഡിയോകൾ അടിയന്തരമായി നീക്കം ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.
ഭാരതീയ ന്യായ സംഹിതയിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തുക, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ച വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഐ.ടി സെല്ലിനും കമ്മീഷൻ നിർദ്ദേശം നൽകി. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി.
"ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല" എന്ന ഗോപാലകൃഷ്ണന്റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. അതേസമയം, നിയമപരമായ ഏത് നടപടിയെയും നേരിടാൻ തയ്യാറാണെന്നും തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
Leave A Comment