മറ്റത്തൂരിലെ കൂറുമാറ്റം: ഇന്നു രാജിയില്ലെങ്കിൽ നടപടിയെടുക്കുമെന്ന് ജോസഫ് ടാജറ്റ്
തൃശൂര്‍: മറ്റത്തൂരിൽ കൂറുമാറിയ കോൺഗ്രസ് അംഗങ്ങൾ സ്ഥാനമാനങ്ങൾ ഇന്നു രാജിവച്ചില്ലെങ്കിൽ നടപടികളിലേക്കു പോകുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.
അയോഗ്യത നടപടികൾക്കായി പത്തുദിവസത്തിനകമാണ് ഇലക്ഷൻ കമ്മീഷനെ സമീപിക്കേണ്ടത്. ഈ ദിവസങ്ങൾ കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണ്. ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു ജയിച്ചവരോ അവരുടെ പിന്തുണയോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനമാനങ്ങൾ നേടിയവരോ രാജിവയ്ക്കണം.
ഇരുവരും രാജി വച്ചാൽ കോൺഗ്രസ് അംഗങ്ങൾക്കെതിരേ എടുത്ത നടപടി ഡിസിസി പുനഃപരിശോധിക്കും. രാജിച്ചില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി കോൺഗ്രസ് ആരംഭിക്കുമെന്നാണു ജോസഫ് ടാജറ്റ് വ്യക്തമാക്കിയത്.
പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്ത കോൺഗ്രസ് അംഗത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായും മറ്റത്തൂർ, ചൊവ്വന്നൂർ, പാറളം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഭാരവാഹികളെ ഏൽപ്പിച്ചതായും ടാജറ്റ് പറഞ്ഞു.
മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ ഡിസിസി നേതൃത്വത്തെ പഴിച്ചു തടിയൂരാന്‍ ശ്രമിക്കുകയാണ് കൂട്ടത്തോടെ മറുകണ്ടം ചാടിയ കോൺഗ്രസ് അംഗങ്ങളെന്നാണ് ആരോപണം. കോൺഗ്രസ് വിമതനെ കൂട്ടുപിടിച്ച് ഇടതുമുന്നണി അധികാരത്തിലെത്താന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കാനായാണു ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണു പാർട്ടി പ്രാഥമിക അംഗത്വംതന്നെ രാജിവച്ച് വോട്ടെടുപ്പിനെത്തിയ അംഗങ്ങളുടെ വാദം.
കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നെന്നു പറയുന്നതിനൊപ്പംതന്നെ ബിജെപി പിന്തുണയോടെ കിട്ടിയ പദവികള്‍ രാജിവയ്ക്കില്ലെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.
മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വിജയിച്ചത് എട്ടു പേരാണ്. കോണ്‍ഗ്രസ് വിമതരായി മത്സരിച്ചു ജയിച്ചവര്‍ രണ്ട്. ഇടതു മുന്നണിക്ക് പത്ത് സീറ്റ് ലഭിച്ചു. ബിജെപിക്കു നാലു സീറ്റ്. തുല്യനിലയില്‍ വോട്ടു വന്നാൽ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്നു കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടത്.
യുഡിഎഫ് സ്വതന്ത്രനെ മറംകണ്ടം ചാടിച്ച് ഇടതുപക്ഷം ഭരണം പിടിക്കാൻ നോക്കുകയായിരുന്നു. ഇതോടെ മറ്റൊരു സ്വതന്ത്രനെ ബിജെപി പിന്തുണയോടെ കോൺഗ്രസ് അംഗങ്ങൾ രംഗത്തിറക്കുകയായിരുന്നു.
Leave A Comment