തൃശൂർ ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ എം എസ് അനിൽകുമാർ ബിജെപിയിൽ; അംഗത്വം സ്വീകരിച്ചു
ഇരിഞ്ഞാലക്കുട: ഡിസിസി വൈസ് പ്രസിഡൻ്റ് അഡ്വ എം എസ് അനിൽകുമാർ ബിജെപിയിൽ. തിരുവനന്തപുരത്ത് നടന്ന ബിജെപി നിയമസഭ മണ്ഡലം ഇൻ ചാർജ്ജുമാരുടെയും കൺവീനർമാരുടെയും യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിൽ നിന്നും എം എസ് അനിൽകുമാർ പാർട്ടി അംഗത്വം സ്വീകരിച്ചു.
കെ എസ് യുവിലൂടെ രാഷ്ടീയ പ്രവർത്തന രംഗത്തേക്ക് കടന്നു വന്ന അനിൽകുമാർ ക്രൈസ്റ്റ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡിസിസി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഡിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഇരിക്കുമ്പോൾ ആണ് ഇരിങ്ങാലക്കുടയിലെ രാഷ്ട്രീയ വ്യത്തങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപി യിലേക്ക് ചുവട് മാറിയിരിക്കുന്നത്. 45 കൊല്ലത്തെ കോൺഗ്രസ് പാരമ്പര്യമുള്ള നേതാവാണ് അനിൽകുമാർ.
തദ്ദേശതിരഞ്ഞെടുപ്പ് ഘട്ടത്തിലും കോൺഗ്രസിലെ സ്ഥാനാർഥി നിർണ്ണയത്തിലും മറ്റും പങ്കാളിയായി. പിന്നീട് കോൺഗ്രസ് വേദികളിൽ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നില്ല. കോൺഗ്രസിൻ്റെ ഇന്നത്തെ അപചയമാണ് പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്ന് എം സി അനിൽ കുമാർ പറഞ്ഞു.
ഒരു സംഘം ആളുകൾ പാർട്ടിയെ ഹൈജാക്ക് ചെയ്തു കഴിഞ്ഞു. പാർട്ടിയിൽ തിരഞ്ഞെടുപ്പ് എന്ന സംഭവം ഇല്ലതായിക്കഴിഞ്ഞു. സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടി പ്രവർത്തകർക്ക് യാതൊരു റോളുമില്ല. കെപിസിസി മെമ്പർ പോലും അല്ലാത്തവർ കെപിസിസി ജനറൽ സെക്രട്ടറിമാരായി മാറുകയാണ്.
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ തോൽവിക്ക് കാരണക്കാരെ പാർട്ടിയിൽ സീനിയർ പോസ്റ്റുകൾ നൽകി വാഴിക്കുകയാണ്. പുതിയതായി ആരും കോൺഗ്രസ് പാർട്ടിയിലേക്ക് വരുന്നില്ലെന്നും എം എസ് അനിൽകുമാർ പറഞ്ഞു.
Leave A Comment