വിവാദം അനാവശ്യം; ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചതെങ്ങനെയെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്കെത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ തന്നെ സ്ഥാനാർഥിയാക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. വിവാദം അനാവശ്യമെന്ന് പറഞ്ഞ ഗോവിന്ദൻ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ ഉയർന്ന വിമർശനങ്ങളോട് ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ എന്നായിരുന്നു പ്രതികരിച്ചത്.
ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ട് തവണ പരിശോധിച്ച പട്ടികയാണ് സംസ്ഥാന സമിതിക്ക് മുന്നിൽ വന്നത്. വിവാഹം കഴിക്കുമ്പോൾ പി.കെ. ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്ന കാര്യവും സംസ്ഥാന സെക്രട്ടറി മറുപടിയിൽ ഓർമ്മിപ്പിച്ചു.
പാര്‍ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പിൽ മത്സരിച്ചും പി.കെ. ശ്യാമള പല പദവികൾ വഹിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. അനാവശ്യമായ വിവാദമാണ് ശ്യാമളയുമായി ബന്ധപ്പെട്ടുള്ളതെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Leave A Comment