കണക്കുകളെല്ലാം സുതാര്യം; ഇഡി നോട്ടീസ് സ്വാഭാവിക നടപടി: സാബു എം.ജേക്കബ്
കൊച്ചി: ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്ന് കിറ്റക്സ് എംഡി സാബു എം.ജേക്കബ്. കേന്ദ്ര സർക്കാർ വിദേശ വിനിമയ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാർക്ക് നോട്ടീസ് അയച്ചിരുന്നു.
ഇത്തരത്തിലാണ് തനിക്കും നോട്ടീസ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മേയിൽ ഇഡി ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇഡി ആവശ്യപ്പെട്ടത് അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റാണ്. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിദേശ വ്യാപാരം നടത്തുന്നവർക്ക് ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാൽ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതിൽ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ നിയമമില്ല. വിദേശ പണം ഇടപാടുകൾ നൂറു ശതമാനവും ഇന്ത്യയിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ കേന്ദ്രം ആരംഭിച്ച നടപടിയുടെ ഭാഗമായി കേരളത്തിലെ നൂറോളം എക്സ്പോർട്ടർമാർക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ഇത് കേവലം നിയമപരമായ ഒരു ട്രാൻസാക്ഷൻ മാത്രമാണെന്നും കള്ള ഡോക്യുമെന്റുകൾ ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ വ്യാജവാർത്ത നൽകിയവർക്കെതിരെ ടെലികാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment