അഞ്ച് പതിറ്റാണ്ടിനിപ്പുറം ഇന്ത്യ 'കമ്മ്യൂണിസ്റ്റ് മുക്ത' ഭരണത്തിലേക്ക്?
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഇടതുകോട്ടകൾ തകർന്നടിയുന്ന കാഴ്ചയ്ക്കാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ സാക്ഷ്യം വഹിക്കുന്നത്. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനും അധികാരം നിലനിർത്താൻ കഴിയാതെ വന്നതോടെ 1970-ന് ശേഷം ആദ്യമായി ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ഇടതുപക്ഷം നീങ്ങുകയാണ്.
140 മണ്ഡലങ്ങളിൽ കേവലം 35 സീറ്റുകളിൽ മാത്രം എൽഡിഎഫ് ഒതുങ്ങുമ്പോൾ, നൂറിലധികം സീറ്റുകളിൽ യുഡിഎഫ് ഭരണമുറപ്പിച്ചു കഴിഞ്ഞു. 1957-ൽ ലോകത്താദ്യമായി ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിൽ വന്നത് ചരിത്രമായിരുന്നു. 1977 മുതൽ 34 വർഷം തുടർച്ചയായി പശ്ചിമ ബംഗാൾ ഭരിച്ച ഇടതുപക്ഷം, ജ്യോതി ബസുവിനെപ്പോലെയുള്ള കരുത്തരായ നേതാക്കളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിച്ചിരുന്ന കാലത്ത് നിന്നുമാണ് ഇടതുപക്ഷത്തിന്റെ ഇപ്പോഴത്തെ തകർച്ച.
1996-ൽ ജ്യോതി ബസുവിന് ലഭിച്ച പ്രധാനമന്ത്രി പദം പാർട്ടിയുടെ തീരുമാനപ്രകാരം വേണ്ടെന്നുവെച്ചത് പിൽക്കാലത്ത് 'ചരിത്രപരമായ വിഡ്ഢിത്തം' എന്ന് പോലും വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. കാൽനൂറ്റാണ്ടോളം ഇടതുപക്ഷം അടക്കിവാണിരുന്ന ത്രിപുര 2018-ൽ ബിജെപി പിടിച്ചെടുത്തതോടെ കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകർച്ച വേഗത്തിലായി.
പശ്ചിമ ബംഗാളിൽ 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന 'പരിവർത്തനം' ഇടതുപക്ഷത്തിന്റെ അധഃപതനത്തിന് തുടക്കമിട്ടു. സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമി ഏറ്റെടുക്കൽ പ്രതിഷേധങ്ങൾ ബംഗാളിലെ ചുവപ്പുകോട്ടകളെ തകർത്തു. പിന്നാലെ ത്രിപുരയും നഷ്ടമായതോടെ ഇടതുകക്ഷികളുടെ ഏക ആശ്വാസം കേരളം മാത്രമായിരുന്നു. 2021-ൽ ഭരണത്തുടർച്ച നേടി ചരിത്രം കുറിച്ചെങ്കിലും, അഞ്ച് വർഷത്തിനിപ്പുറം കേരളത്തിലും ജനപിന്തുണ കുറയുന്നതാണ് ഇപ്പോഴത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
Leave A Comment