കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനറെ പോലീസ് അറസ്‌റ്റ് ചെയ്‌തു
കയ്‌പമംഗലം: മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാവറട്ടി നവോദയ നഗർ കൊല്ലന്നൂർ വീട്ടിൽ ജസ്‌റ്റിൻ (39) നെയാണ് കയ്പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് മൂന്നുപീടികയിലെ മെഡിക്കൽ ഷോപ്പിൽ നിന്നും 110 രൂപക്ക് മരുന്നു വാങ്ങി അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടിൽ സംശയംതോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്തെങ്കിലും നോട്ട് മാറിയില്ലങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞ് മൊബൈൽ നമ്പർ നൽകി ഇയാൾ കടന്നു കളയുകയായിരുന്നു. തുടർന്ന് കള്ളനോട്ടാണെന്ന് മനസിലാക്കിയ കടയുടമ ഫോണിൽ വിളിച്ചെങ്കിലും നമ്പർ നിലിവില്ലായിരുന്നു. കടയുടമ പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് നടത്തിയയാൾ പിടിയിലായത്.
ഇയാൾ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും, സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാവറട്ടിയിലെ ഇയാളുടെ സ്ഥാപനത്തിൽ നിന്ന് പന്ത്രണ്ട് 500 ന്റെ കള്ളനോട്ടും, മുദ്ര പേപ്പറിൽ പ്രിന്റ് ചെയ്ത് 500ന്റെ നോട്ടുകളും കണ്ടെടുത്തു. കള്ളനോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറും, പ്രിൻ്ററടക്കം കയ്‌പമംഗലം പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
അമ്പതിന്റെ മുദ്ര പേപ്പറിൽ അഞ്ഞൂറിന്റെ രണ്ട് നോട്ടുകളാണ് ഇയാൾ പ്രിന്റ് ചെയ്തിരുന്നത്.
ഇയാൾ ആറു മാസത്തോളമായി ഇത്തരത്തിൽ കള്ളനോട്ട് നിർമ്മിച്ച് കാറിൽ സഞ്ചരിച്ച് ജില്ലയിലെ വിവിധ കടകളിൽ നൽകി മാറിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.
റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ കയ്പമംഗലം ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐമാരായ കെ.എസ്.സൂരജ്, സജിബാൽ, ബിജു, എ.എസ്.ഐ നിഷി, സീനിയർ സി.പി.ഒ മുഹമ്മദ് റാഫി, ജ്യോതിഷ്, സി.പി.ഒ മാരായ ജോസഫ്, ഗിൽബർട്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave A Comment