വാടാനപ്പിള്ളിയിൽ കടലാക്രമണം രൂക്ഷം; 20 വീടുകളിൽ വെള്ളംകയറി
വാടാനപ്പിള്ളി: കാലവർഷം കനത്തതോടെ വാടാനപ്പള്ളി ഫസൽ നഗർ, പൊക്കാഞ്ചേരി ബീച്ചുകളിൽ കടലാക്രമണം രൂക്ഷം. 20 വീടുകളിൽ വെള്ളംകയറി. സീവാൾ റോഡ് 400 മീറ്ററോളം തകർന്നു. നിരവധി തെങ്ങുകളും വൈദ്യുതി തൂണുകളും കടപുഴകി. വെള്ളവും വെളിച്ചവും യാത്രാസൗകര്യവും ഇല്ലാതെ കടലോര നിവാസികൾ ദുരിതത്തിലായിട്ടും അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപം.
ഫസൽ നഗർ മുതൽ പൊക്കാഞ്ചേരി ബീച്ചുവരെയാണ് കടലാക്രമണം രൂക്ഷമായത്. കഴിഞ്ഞദിവസംവരെ വാഹനങ്ങൾ പോയിരുന്ന ഫസൽ നഗറിലെ സീവാൾ റോഡാണ് ഒലിച്ചുപോയത്. വേലിയേറ്റത്തിൽ തിരയടിച്ച് വെള്ളംകരയിലേക്കു കയറുകയാണ്. കര തുരന്ന് വെള്ളം കയറുന്നതോടെയാണ് സീവാൾ റോഡ് തകർന്നത്. ഇവിടെ തെങ്ങുകൾ കടപുഴകി വീണു കൊണ്ടിരിക്കുകയാണ്. സമീപം താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ വടക്കൻ മോഹനന്റെ വീട്ടിലേക്ക് വെള്ളം കയറുന്നതുതടയാൻ മോഹനൻതന്നെ പുലർച്ചെ എഴുന്നേറ്റ് മണിക്കൂറോളം പാടുപ്പെട്ട് മണ്ണുകോരി നിരത്തിക്കൊണ്ട് വീടിനു താത്കാലിക സംരക്ഷണം ഒരുക്കിയത്.
വെള്ളം ഇനിയും കയറിയാൽ വീട് നിലംപൊത്തുന്ന അവസ്ഥയാണ്. സമീപത്തെ മറ്റ് വീടുകളുടെ അവസ്ഥയും ഇതു തന്നെ. ഇവിടെ പേരിനുമാത്രമാണ് കരിങ്കല്ല് നിരത്തിയത്. കടലാക്രമണം കാരണം മോഹനൻ ഒന്നരമാസമായി പണിക്കുപോകാറില്ല. മത്സ്യവില്പന നടത്തുന്ന ബൈക്ക് അടക്കം രണ്ട് വാഹനങ്ങളും മോഹനൻ കടലാക്രമണഭീഷണി മൂലം അകലെയുള്ള മറ്റ് വീടുകളിലേക്ക് കയറ്റിവച്ചിരിക്കുകയാണ്.
കയറിച്ചെല്ലാൻ ഇടമില്ലാതെ മോഹനനും കുടുംബവും കടലോരത്തെ ഈ വീട്ടിൽ ത്തന്നെയാണു പേടിച്ചുകഴിയുന്നത്. കടലാക്രമണം നാശംവിതച്ചിട്ടും സർക്കാരോ പഞ്ചായത്തോ കരിങ്കല്ലടിക്കാനോ വെള്ളം എത്തിക്കാനോ അടക്കമുള്ള നടപടി കൈക്കൊളളുന്നില്ലെന്ന് കടലോര നിവാസികൾ പറയുന്നു.
എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയല്ലാതെ സഹായകരമായ ഒരു നടപടിയുമില്ല. കളക്ടർ ഇനിയും സന്ദർശനം പോലും നടത്തിയിട്ടില്ല. കടലാക്രമണങ്ങളിൽ മുൻ വർഷങ്ങളിലായി 300 ലധികം വീടുകളും ഏക്കറുകണക്കിന് സ്ഥലവും നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു.
കടലാക്രമണത്തിൽ വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും തകർന്നതോടെ വൈദ്യുതിയും കുടിവെള്ളവും ഇല്ലാതെ ദുരിതാവസ്ഥയിലായിട്ടും വേണ്ട നടപടി കൈകൊള്ളാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്ന് സ്ത്രീകളടക്കം ആരോപിച്ചു. ബന്ധപ്പെട്ടവർക്ക് പല തവണ പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല.
സീവാൾ റോഡ് തകർന്നതോടെ ഒറ്റപ്പെട്ട് യാത്രാ ദുരിതവും ഏറിയതായി ഇവർ പറഞ്ഞു. കടലാക്രമണം മൂലം വീടുകൾ തകരാതിരിക്കാൻ അടിയന്തരമായി കരിങ്കല്ല് നിരത്തണമെന്നും കുടിവെള്ളം എത്തിക്കണമെന്നും കടലോര നിവാസികൾ പറഞ്ഞു.
Leave A Comment