പെരിയാറിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം അപകടകരം: വാട്ടർ അഥോറിറ്റി
ആലുവ: പെരിയാറിൽ കുടിവെള്ള വിതരണ കേന്ദ്രങ്ങൾക്കു സമീപത്ത് ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ ഇ കോളി ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ കണ്ടെത്തൽ ശരിവച്ച് സംസ്ഥാന ജല അഥോറിറ്റിയും.
പെരിയാർ പ്രൊട്ടക്ഷൻ ഫോറം ജനറൽ സെക്രട്ടറി ഡോ. കെ.എസ്. പ്രകാശിന് നൽകിയ മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കുടിവെള്ളം പമ്പ് ചെയ്യുന്ന ആലുവ, ചൊവ്വര, മുപ്പത്തടം മേഖലകളിൽനിന്നുള്ള പെരിയാർ ജലം ജില്ലാ ജല ഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ പരിശോധിച്ച ഫലമാണ് വാട്ടർ അഥോറിറ്റി വെളിപ്പെടുത്തിയത്. ഇവിടങ്ങളിലെ വെള്ളത്തിന് മനുഷ്യന് ഉപയോഗിക്കാവുന്ന ഗുണനിലവാരം ഇല്ലെന്ന് വാട്ടർ അഥോറിറ്റി റിപ്പോർട്ടിൽ പറയുന്നു.
നൂറു മില്ലി ലിറ്റർ ജലത്തിൽ 500 എംപിഎൻ (മോസ്റ്റ് പ്രോബബിൾ നമ്പർ) ആണ് ഇ കോളി അനുവദനീയം. എന്നാൽ ആലുവയിലെ ശുദ്ധീകരണശാലയ്ക്കു സമീപം 2500 എംപിഎൻ ആണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യവിസർജ്യത്തിന്റെ സാന്നിധ്യം ഏറ്റവും അപകടകരമായ രീതിയിലാണ് ഉള്ളതെന്ന മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് ഈ പരിശോധനാ ഫലമെന്ന് പരിസ്ഥിതി പ്രവർത്തകനായ കെ.എസ്. പ്രകാശ് പറഞ്ഞു.
എന്നാൽ കുടിവെള്ള ശുദ്ധികരണ സംവിധാനത്തെ ഇതൊരിക്കലും ബാധിക്കില്ലെന്ന് വാട്ടർ അഥോറിറ്റി ഉറപ്പുനൽകി. ഇ കോളി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്തുനിന്ന് നീങ്ങിയാണ് പമ്പിംഗ് സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നത്. കൂടാതെ കുടിവെള്ളമായി ഉപയോഗിക്കാവുന്ന നിലവാരത്തിൽ പുഴവെള്ളം ശുദ്ധീകരിച്ച ശേഷമാണ് പമ്പിംഗ് നടത്തുന്നത്.
225 എംഎൽഡി ജലമാണ് വിശാല കൊച്ചിയടക്കമുള്ള സ്ഥലങ്ങളിലേക്ക് ആലുവയിൽനിന്ന് പമ്പ് ചെയ്യുന്നത്. ചൊവ്വരയിൽ നിന്ന് 63, മുപ്പത്തടത്തുനിന്ന് 20 എംഎൽഡിയുമാണ് പമ്പ് ചെയ്യുന്നത്. ഇവ വിവിധ തരം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.
Leave A Comment