തൃശൂരിൽ ആനയുടെ വിളയാട്ടം: നാശം നേരിട്ട് വിലയിരുത്തി മന്ത്രി ഒ.ജെ. ജനീഷ്
തൃശൂർ: ഗാന്ധിനഗറിൽ ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി. സ്ഥലം സന്ദർശിച്ച് മന്ത്രി ഒ.ജെ. ജനീഷ്. രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ എന്നിവരും മന്ത്രിക്കൊപ്പമെത്തിയിരുന്നു. തുടർന്ന് സംഘം നാശനഷ്ടങ്ങൾ വിലയിരുത്തി.
ഇന്നു രാവിലെ എട്ടോടെയാണ് ശിവലക്ഷ്മി അയ്യപ്പൻ എന്ന ആന ഇടഞ്ഞത്. നഗരത്തിൽനിന്ന് കിലോമീറ്ററുകളോളം ഇടഞ്ഞോടിയ ആന ജനവാസമേഖലയിൽ നിരവധി നാശനഷ്ടങ്ങൾ സൃഷ്ടിച്ചു.
തൃശൂർ ടൗൺ ഹാൾ പരിസരത്തുനിന്ന് നായയെക്കണ്ടു ഭയന്നാണ് ആന ഓടിയതെന്നു പറയുന്നു. ഒടുവിൽ രണ്ടര മണിക്കൂറിനുശേഷം നഗരത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ ചേറൂർ ഗാന്ധിനഗർ സ്ട്രീറ്റിലാണു ആനയെ തളയ്ക്കാനായത്. ഈ മേഖലയിലാണ് ആന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയത്.
ഇടഞ്ഞോടിയ ആന വീടുകളുടെ മേൽക്കൂരയും കാർഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകർത്തു പരിഭ്രാന്തിസൃഷ്ടിച്ചു. ആനയ്ക്കൊപ്പമുണ്ടായിരുന്ന പാപ്പാൻമാർ ആനയുടെ പടമെടുക്കാൻ ശ്രമിച്ച പത്ര ഫോട്ടോഗ്രാഫർമാരോടു കയർക്കുകയും ആക്രമിക്കുകയും ചെയ്തു.
റോഡിലൂടെ മാത്രമല്ല, വീടുകളുടെ മതിലുകൾ ചാടിക്കടന്നും തകർത്തുമാണ് ആന ഓട്ടം തുടർന്നത്. ഇതിനിടെയാണ ആന വീടുകളുടെ മേൽക്കൂരകളും വീടിനുമുന്നിലെ ഇരുമ്പുഷീറ്റ് മേഞ്ഞ കാർ ഷെഡുകളും ഗേറ്റുകളും തകർത്തത്.
വാഴകളും മറ്റു മരങ്ങളും ചെടികളും കുത്തിമറിച്ചിട്ടുണ്ട്. ആക്രമണത്തിനിടെ ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും ചെവിയിലും കൊമ്പിനരികിലും പരിക്കേറ്റു. ഇതിൽനിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു. ഒരു കാർ ആന കൊമ്പുകൊണ്ട് കുത്തിമറിച്ചിട്ടു.
രാവിലെ ഓഫീസ് സമയമായതിനാൽ റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. പലരും ആന ഓടിവരുന്നതുകണ്ട് വാഹനങ്ങൾ ഉപേക്ഷിച്ചും വഴിതിരിച്ചു പോയുമാണു രക്ഷപ്പെട്ടത്. ആനയ്ക്കുമുമ്പിൽപെട്ട ഒരു ഇരുചക്രവാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ആന ഓടുന്നതിനിടെ പാപ്പാൻമാരും നാട്ടുകാരും ആനയുടെ പിന്നാലെക്കൂടി. വീടുകളുടെ മുന്നിൽ നിലയുറപ്പിച്ച ആനയെ അനുനയിപ്പിക്കാൻ പാപ്പാൻമാരും മറ്റും ആ വീടുകളിൽനിന്നുതന്നെ വെള്ളം ശേഖരിച്ച് ആനയെ നനച്ചുകൊണ്ടിരുന്നു.
മതിലുകൾ ചാടിക്കടന്ന് ആന പലവീടുകളിൽ എത്തിയപ്പോഴും അതു തുടർന്നു. ഇതിനിടെയാണ് പാപ്പാൻമാർ വീട്ടുകാരോടും പത്രഫോട്ടോഗ്രാഫർമാരോടും നാട്ടുകാരോടും കയർത്തത്. വാഹനത്തിൽ വരുന്നവരോടും വീട്ടുകാരോടും ആളുകൾ ആന വിരണ്ടോടുന്ന കാര്യം വിളിച്ചുപറഞ്ഞു മുന്നറിയിപ്പു നല്കിക്കൊണ്ടിരുന്നു.
ആന ഇടഞ്ഞ് ഒന്നര മണിക്കൂറിനുശേഷമാണ് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. രാജൻ പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, കൗൺസിലർമാർ തുടങ്ങിയ ജനപ്രതിനിധികൾ സ്ഥലത്ത് എത്തിയരുന്നു. ഇവരാണു കളക്ടറെയും മറ്റും വിളിച്ചു കാര്യം അറിയിച്ചത്.
ആനയെ മയക്കുവെടിവച്ചു തളയ്ക്കേണ്ടിവരുമോയെന്നും ആലോചനയുണ്ടായിരുന്നു. എലിഫന്റ് സ്ക്വാഡും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ആനയെ പാപ്പാൻമാർ വടംകൊണ്ടും ചങ്ങല കൊണ്ടും മരത്തിൽ ബന്ധിച്ചു തളച്ചത്.
Leave A Comment