സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്‌തുകൊണ്ടുള്ള രണ്ടാമത്തെ ഹർജിയിൽ സുരേഷ് ഗോപിക്ക് ആശ്വാസം. ഹർജി ഹൈക്കോടതി തള്ളി. തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ച ജോഷി വില്ലടം നൽകിയ ഹർജിയാണ് തള്ളിയത്.
ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്. തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചാണ് ജോഷി വില്ലടം ഹർജി നൽകിയത്. ആരോപണങ്ങളിൽ വിശദമായ തെളിവെടുപ്പിന്‍റെ ആവശ്യമില്ലെന്നും പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പില്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ രണ്ടു ഹർജികളാണ് ഉണ്ടായിരുന്നത്.
മതചിഹ്നം ഉപയോഗിച്ച് സുരേഷ് ഗോപി വോട്ട് തേടിയെന്ന ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. തൃശൂരിലെ ഒരു വോട്ടറാണ് ഈ ഹർജി നൽകിയത്. ഈ ഹർജി നിലനിൽക്കുമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹർജി തുടക്കത്തിൽ തന്നെ തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച അപേക്ഷ ഏപ്രിൽ ഒന്നിന് ഹൈക്കോടതി തള്ളിയിരുന്നു.
Leave A Comment