'സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി'; എസ് സി പ്രമോട്ടർ ജോലി രാജിവച്ചു
കുന്നംകുളം: പാർട്ടി യോഗത്തിന് എത്താത്തതിന്റെ പേരിൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫോണിലൂടെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് കാൻസർ അതിജീവിത ജോലി രാജിവച്ചു. കുന്നംകുളം നഗരസഭയിലെ എസ് സി പ്രമോട്ടർ സ്വാതി സോമനാണ് തെരഞ്ഞെടുപ്പിന് പിന്നാലെ രാജിവെച്ചത്.
ആരുടെയും ആജ്ഞ അനുസരിച്ച് ജീവിക്കാൻ കഴിയില്ലെന്നും ശാരീരികമായ അവശതകൾ അനുഭവിക്കുന്ന തന്നോട് കുന്നംകുളം ഈസ്റ്റ് ലോക്കൽ സെക്രട്ടറി കാണിച്ച ക്രൂരമായ സമീപനമാണ് രാജിയിലേക്ക് നയിച്ചതെന്നും സ്വാതി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.
ഇക്കഴിഞ്ഞ മാർച്ച് 9നാണ് ലോക്കൽ സെക്രട്ടറി സ്വാതിയെ ഫോണിൽ വിളിക്കുന്നത്. നീ ചീഞ്ഞ മുട്ടയുടെ സ്വഭാവം എന്റെ അടുത്ത് കാണിക്കരുതെന്നായിരുന്നു ആദ്യ അധിക്ഷേപം. നിനക്ക് അസുഖമോ അച്ഛന്റെ വയ്യായ്കയോ അല്ല, അത് വേറെ എന്തോ ആണെന്ന് ആയിരുന്നു പിന്നീടുള്ള അധിക്ഷേപം.
പാർട്ടി നൽകിയ ജോലി രാജിവെച്ചു പോകണെന്നും ഇയാൾ ആവശ്യപ്പെട്ടെന്ന് സ്വാതി പറയുന്നു. നിന്റെ കാലുപിടിച്ചു നിൽക്കേണ്ട കാര്യം പാർട്ടിക്കില്ല. ഞാൻ പറഞ്ഞാൽ കേൾക്കുന്ന ആളുകളെ അവിടെ നിയമിച്ചോളാം എന്ന സെക്രട്ടറിയുടെ ധിക്കാരപരമായ വാക്കുകൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും സ്വാതി പറയുന്നു.
മുമ്പ് പാർട്ടിയിലേക്ക് ആളുകളെ എത്തിക്കാൻ കഴിയാത്തത് തന്റെ കഴിവുകേടാണെന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ടെന്നും ഇതാദ്യത്തെ സംഭവമല്ലെന്നും സ്വാതി കുറിപ്പിൽ പറയുന്നു. ഈ സംഭവത്തിൽ ഇയാള്‍ ക്ഷമാപണം നടത്തിയിരുന്നു.
മാർച്ച് 10നാണ് സ്വാതി രാജി സമർപ്പിച്ചത് എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടിയിലെ മറ്റ് നേതാക്കന്മാരുടെ അഭ്യർത്ഥന മാനിച്ച് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുത് എന്ന് കരുതി തെരഞ്ഞെടുപ്പ് വരെ സ്വാതി ജോലിയിൽ തുടർന്നു. വോട്ടെടുപ്പിന് പിറ്റേ ദിവസം രാജി നൽകി.
Leave A Comment