കേരളം

നിയമസഭ പിരിഞ്ഞു; ഭരണ-പ്രതിപക്ഷ പോര് പുറത്തേക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമായി. ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്.

സ്വർണക്കൊള്ളയിൽ പ്രതിപക്ഷം സമരത്തിലാണെന്നും കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കം സ്വാഭാവികമായി ജാമ്യം കിട്ടി പുറത്തിറങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സതീശൻ സഭയിൽ പറഞ്ഞു.

പ്രതിപക്ഷത്തിൽ നിന്ന് വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുവാങ്ങിയ ബാനർ തിരിച്ചുവാങ്ങാനാണ് എംഎൽഎമാർ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതെന്നും സതീശൻ വിശദീകരിച്ചു .

എന്നാൽ ഡയസിൽ കയറിയ പ്രതിപക്ഷ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനർ കൊണ്ട് വാച്ച് ആൻഡ് വാർഡന്മാരെ പ്രതിപക്ഷ എംഎൽഎമാർ അടിക്കുന്ന സ്ഥിതിയുണ്ടായെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്നും എ.എന്‍. ഷംസീര്‍ പറഞ്ഞു. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ല. ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം ജനാധിപത്യ ഭൂഷണമല്ല. പോലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് ഡയസിൽ കയറിയതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പ്രതിപക്ഷം ഉന്നയിക്കുന്ന സ്വർണക്കൊള്ളയിൽ ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് തയാറാകുന്നില്ല. ഇത് ഖേദകരമാണ്. ചർച്ചയും, സംവാദവുമാണ് ഇവിടെ ആവശ്യമെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, സത്യം മുഖത്ത് വന്നടിക്കുമ്പോൾ അതിന് നേരെ കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

പ്രതിപക്ഷം കണ്ണടച്ചാൽ ലോകത്തിനാകെ ഇരുട്ടാകില്ല. സ്വർണമോഷണകേസുമായി ബന്ധപ്പെട്ട ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷ നേതാവിനും ബിജെപി സംസ്ഥാന പ്രസിഡന്‍റിനും ഏറ്റ കനത്ത തിരിച്ചടിയാണ്.

എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും വിശ്വാസയോഗ്യമായ അന്വേഷണമാണെന്നും കോടതി പറഞ്ഞു. എന്നാൽ ദേവസ്വം ബെഞ്ചിനും മുകളിലാണ് പ്രതിപക്ഷ നേതാവ് എന്നാണ് അദ്ദേഹം ധരിക്കുന്നതെന്നും എം.ബി. രാജേഷ് കുറ്റപ്പെടുത്തി.

ചോദ്യോത്തരവേള റദ്ദാക്കുകയും മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്ത ശേഷം സ്പീക്കർ സഭ പിരിയുന്നതായി അറിയിച്ചു. ഇതോടെ നിയമസഭാ സമ്മേളനത്തിന്‍റെ ഈ ഘട്ടം പൂർത്തിയായി.

സഭ പിരിഞ്ഞതിന് പിന്നാലെ ഭരണപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളിച്ച് പ്രകടനമായാണ് സഭയിൽ നിന്ന് പുറത്തേക്ക് വന്നത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് മറുപടിയെന്നോണം സോണിയ ഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളാണ് ഭരണപക്ഷ എംഎൽഎമാർ ഉയർത്തിയത്. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് പേടിയാണെന്ന് അവർ ആരോപിച്ചു.

Leave A Comment