ഏക സിവിൽ കോഡ് ഹിന്ദുത്വരാഷ്ട്ര നിർമാണത്തിനുള്ള മൂന്നാമത്തെ പടി: എം.വി. ഗോവിന്ദൻ
കോട്ടയം: രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് ഹിന്ദുത്വരാഷ്ട്ര നിർമാണം നടത്തുന്നതിനുള്ള ആർഎസ്എസിന്റെ മൂന്നാമത്തെ പടിയാണ് ഏക സിവിൽ കോഡെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബാബറി മസ്ജിദ് തകർത്തതും കശ്മീർ വിഭജിച്ചതുമായിരുന്നു ആദ്യ പടികൾ. ഏക സിവിൽ കോഡിനെ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്.രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ 2024ൽ ബിജെപി പരാജയപ്പെടണം. ഫാസിസത്തിനെതിരെ ഫലപ്രദമായ യോജിപ്പാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ സംഘർഷങ്ങളുണ്ടാക്കി ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് ഇവിടെ കാലാകാലങ്ങളായി ആർഎസ്എസ് നടപ്പാക്കിവരുന്നത്.
മണിപ്പുരിൽ സംഘർഷം തുടങ്ങി രണ്ട് മാസമായിട്ടും പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. ഇതേപോലെ അദ്ദേഹം മൗനം പാലിച്ചത് ഗുജറാത്ത് വംശഹത്യക്കാലത്താണ്. ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാവരെയും യോജിപ്പിക്കും. മുസ്ലിം ലീഗ് അവരുടെ നിലവിലെ രാഷ്ട്രീയസഖ്യം വിട്ട് ഇങ്ങോട്ട് വരാൻ ഒരഭ്യർഥനയും സിപിഎം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Leave A Comment