രാഷ്ട്രീയം

ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തില്‍ നടപടി; കെ.ആര്‍. അജയനെ മാറ്റി

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് ലേഖന വിവാദത്തില്‍ നടപടി. ന്യൂസ് എഡിറ്റര്‍ കെ.ആര്‍. അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍ നിന്ന് മാറ്റി. ടി. ചന്ദ്രമോഹനാണ് പകരം ചുമതല. പാര്‍ട്ടി നിര്‍ദേശം അനുസരിച്ചാണ് മാനേജ്‌മെന്‍റ് നടപടി. അതേസമയം, സസ്‌പെന്‍ഷന്‍ വേണമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. വാരാന്തപ്പതിപ്പിലെ ഉള്ളടക്കം സംബന്ധിച്ച വിവരം പുറത്ത് വന്നതില്‍ അജയന് പങ്കുണ്ടെന്ന നിഗമനത്തിലാണ് മാനേജ്‌മെന്‍റ്.

കഴിഞ്ഞ ദിവസം വിശദീകരണം ആവശ്യപ്പെട്ട് കെ.ആര്‍. അജയന് പാര്‍ട്ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്‍റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നായിരുന്നു അജയന്‍ നല്‍കിയ മറുപടി. വിവാദത്തിന് പിന്നാലെ വിഷയം പുറത്തുവന്നതില്‍ അജയന് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കം പരിശോധിക്കാനാണ് നീക്കം.

കള്ളന്‍ വിജയന്‍ എന്ന ഫീച്ചര്‍ ഒഴിവാക്കണമെന്ന് അജയനോട് അതിന്‍റെ സോഫ്റ്റ് കോപ്പി കണ്ടപ്പോള്‍ തന്നെ നിര്‍ദേശിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ആ ഫീച്ചര്‍ നല്‍കണമെന്നും അതില്‍ പാര്‍ട്ടി വിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു അജയന്‍റെ നിലപാട്. ഈ തര്‍ക്കം നിലനിന്നത് മൂലമാണ് മറ്റൊന്ന് ഉള്‍ക്കൊള്ളിച്ച് വാരാന്തപ്പതിപ്പ് പുറത്തിറക്കാന്‍ കഴിയാതിരുന്നത്. അതിന്‍റെ വാശിയില്‍ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരം അജയന്‍ പുറത്തു വിട്ടതാണോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം വാരാന്തപ്പതിപ്പ് വിവാദത്തില്‍ റസിഡന്‍റ് എഡിറ്റര്‍ എം. സ്വരാജ് നല്‍കിയ വിശദീകരണത്തെ തള്ളുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ല എന്നത് വസ്തുതയാണെന്നും സാങ്കേതിക പ്രശ്നം മൂലമാണ് അച്ചടിക്കാതിരുന്നതുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

വിഎസിന്‍റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ നല്‍കിയതെന്നും കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ലെന്നും എം. സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍ സ്വരാജിന്‍റെ അവകാശവാദത്തിനെതിരെ നാടക പ്രവര്‍ത്തകന്‍ വിജയന്‍ തന്നെരംഗത്തെത്തി.

Leave A Comment