Kerala Budget 2026: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങള്‍,
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ നികുതി വർധനകൾ ഒന്നുംതന്നെ ഉണ്ടായില്ല.
ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, തീരദേശ വികസനം, കാർഷികം തുടങ്ങിയ മേഖലകളെ തഴുകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങൾ.
സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.
സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ടായി.
അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് 2.0, കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ, 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.
വയോജനങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡേർലി ബജറ്റ് പ്രഖ്യാപിച്ച ധനമന്ത്രി 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.
രാവിലെ ഒമ്പതോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.
സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
Leave A Comment