സിനിമ

തൃഷയ്ക്കെതിരെ നല്‍കിയ കേസ് പിഴ ചുമത്തി തള്ളി കോടതി; മാനനഷ്ടക്കേസിൽ മൻസൂർ അലി ഖാന് തിരിച്ചടി

 ചെന്നൈ: നടൻ മന്‍സൂര്‍ അലി ഖാന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. നടി തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നിവര്‍ക്കെതിരെ മന്‍സൂര്‍ നൽകിയ മാനനഷ്ട കേസ്  മദ്രാസ് ഹൈക്കോടതി  തള്ളി. ഒരു കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് മന്‍സൂര്‍ കോടതിയെ സമീപിച്ചത്. മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയാണ് കേസ് തള്ളിയത്.  പ്രശസ്തിക്ക് വേണ്ടിയാണ്  മന്‍സൂര്‍ കേസുമായി കോടതിയെ സമീപിച്ചത് എന്ന് കോടതി വിമര്‍ശിച്ചു. 

മൻസൂറിന് ഒരു ലക്ഷം രൂപയാണ് കോടതി പിഴ ചുമത്തിയത്. പണം അടയാര്‍ ക്യാൻസര്‍ സെന്‍ററിന് കൈമാറാനും നിര്‍ദ്ദേശിച്ചു. മന്‍സൂറിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ, കേസ് നൽകേണ്ടത് തൃഷയാണെന്ന് കഴിഞ്ഞയാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു. 

എക്സ് ’പ്ലാറ്റഫോമിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്. ദേശീയ വനിത കമ്മീഷൻ അംഗം ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർക്കെതിരെയും ചെന്നൈ കോടതിയിൽ മൻസൂർ  കേസ് നൽകിയിരുന്നു.

ലിയോ’ സിനിമയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിനിടെ തൃഷയ്‌ക്കെതിരെ മൻസൂർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമായിരുന്നു. എന്നാൽ ഒരു സ്ത്രീയെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും വസ്തുത മനസിലാക്കാതെ മൂവരും തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തി എന്നുമാണ് മൻസൂറിന്റെ വാദം. 

ചെന്നൈ പൊലീസ് കേസെടുത്തതിന് പിന്നാലെ മൻസൂർ മാപ്പ് പറയുകയും, നടനെതിരെ നടപടി വേണ്ടെന്ന് തൃഷ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. വിവാദം കേട്ടടങ്ങി എന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിത നീക്കവുമായി മൻസൂർ അലി ഖാൻ രം​ഗത്തെത്തിയത്. 

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാൻ പറ്റിയില്ലെന്നും താൻ ചെയ്ത സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയിൽ ഇല്ലായൊന്നും ആയിരുന്നു മൻസൂർ പറഞ്ഞിരുന്നത്.  ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നും അതിന് ആഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.

Leave A Comment