മദ്യപിച്ച് ഡ്രൈവിംഗ് : 662 പേരുടെ ലൈസൻസ് തെറിക്കും
കൊച്ചി: സംസ്ഥാനത്തുടനീളം ഡ്രൈവ് സോബര്‍ - സ്റ്റേ എലൈവ് എന്ന പേരില്‍ നടത്തിയ പ്രത്യേക ഡ്രൈവിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ 662 പേരുടെ ലൈസന്‍സ് റദ്ദാക്കും. റോഡ് ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനും അവരെ റോഡപകടങ്ങളുടെ ദൂഷ്യവശങ്ങളെപ്പറ്റി ബോധവല്ക്കരിക്കുന്നതിനുമായി കേരള പോലീസിന്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നേതൃത്വത്തിലാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ച 2,936 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു 67,979 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ജൂലൈ എട്ട് മുതല്‍ 13 വരെയുള്ള കാലയളവിലാണ് സ്പെഷല്‍ ഡ്രൈവ് നടത്തിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും അപകടമരണങ്ങള്‍ക്കും ഇടയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്പെഷൽ ഡ്രൈവ് നടത്തിയത്. ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം ട്രാഫിക് സോണല്‍ പോലീസ് സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക്ക് നോഡല്‍ ഓഫീസര്‍മാര്‍, ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റുകള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു സ്പെഷല്‍ ഡ്രൈവ് നടത്തിയത്.
സംസ്ഥാനത്തെ ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും പരിശോധന തുടരും . ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ് നമ്പര്‍ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.
Leave A Comment