ചൈനീസ് സേനയെ പ്രതിരോധിച്ചില്ല; രാജ്നാഥ് സിംഗിനെതിരെ നരവനെയുടെ കുറിപ്പ്
ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെതിരെ ഗുരുതര ആരോപണവുമായി കരസേന മുൻ മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓർമക്കുറിപ്പ്. 2020ൽ ലഡാക്കിലേയ്ക്ക് ചൈനീസ് ടാങ്കുകൾ കടന്നുകയറിയപ്പോൾ പ്രതിരോധിക്കാൻ ഇന്ത്യൻ സേനയ്ക്ക് രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്ന ഗുരുതര ആരോപണമാണ് നരവനെ ഉന്നയിച്ചിരിക്കുന്നത്.
ഇതുവരെ പ്രസിദ്ധീക്കരിക്കാത്ത "ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ഓർമക്കുറിപ്പിലാണ് ആരോപണമുള്ളത്. ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഞായറാഴ്ച കാരവൻ മാഗസീനിൽ ഈ ഓർമക്കുറിപ്പിന്റെ ചില ഭാഗങ്ങൾ വന്നതിനെത്തുടർന്ന് വൻ വിവാദമാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.
ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് കാരവാനിൽ വന്ന ഓർമക്കുറിപ്പിന്റെ ഭാഗങ്ങൾ വായിച്ചതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോരാണുണ്ടായത്. ഇന്ത്യൻ ഭൂമി ചൈനയ്ക്കു വിട്ടു കൊടുത്തു എന്നത് ഉൾപ്പെടെ ഓർമകുറിപ്പിൽ കേന്ദ്രത്തിനെതിരെ നിരവധി പരാമർശങ്ങൾ ഉണ്ടെന്ന ‘കാരവൻ’ മാഗസിനിലെ ലേഖനമാണ് രാഹുൽ ഗാന്ധി ഉദ്ധരിച്ചത്.
ഓർമക്കുറിപ്പ് പ്രസിദ്ധീകരിക്കാൻ കേന്ദ്രം അനുവദിച്ചില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എന്നാൽ, പുറത്തുവരാത്ത ഓർമക്കുറിപ്പിലെ ഭാഗങ്ങൾ വായിക്കാൻ അനുവദിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും ആവശ്യപ്പെട്ടു. പത്രകട്ടിംഗിൽ ചർച്ച അനുവദിക്കുന്ന പതിവില്ലെന്ന് സ്പീക്കർ നിലപാട് എടുത്തു. രാഹുലിനെ പിന്തുണച്ച കെ.സി. വേണുഗോപിനോട് രാഹുലിന്റെ അഭിഭാഷകനാകേണ്ടെന്നു സ്പീക്കർ പറഞ്ഞു.
Leave A Comment