ജില്ലാ വാർത്ത

മലബാറിൽ ബീഫ് വില കൂടും; മത്സ്യവിലയും കുത്തനെ ഉയരുന്നു

കോഴിക്കോട്: മലബാര്‍ മേഖലയില്‍ ഈ മാസം 15 മുതല്‍ ബീഫിന് വില കൂടും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ജനറല്‍ ബോഡി യോഗമാണ് വിലകൂട്ടാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വിലയനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 460 രൂപയുമാകും. പഴയ നിരക്കനുസരിച്ച് എല്ലുള്ളതിന് കിലോയ്ക്ക് 340 രൂപയും എല്ലില്ലാത്തതിന് കിലോയ്ക്ക് 360 രൂപയുമായിരുന്നു വില. കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും കന്നുകാലികള്‍ക്ക് വില വര്‍ദ്ധിച്ചതാണ് ഇറച്ചിയുടെ വില വര്‍ദ്ധിക്കാന്‍ കാരണം.

മാംസ വ്യാപാര മേഖലയിലെ ഉപോത്പ്പന്നങ്ങളായ തുകല്‍, എല്ല്, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവും വില വര്‍ദ്ധിക്കാന്‍ കാരണമായി. മറ്റ് ജില്ലകളിലും സാഹചര്യമനുസരിച്ച് വില വര്‍ദ്ധിക്കും. നിലവില്‍ തെക്കന്‍ മേഖലകളില്‍ 520 മുതല്‍ 600 രൂപക്ക് വരെ കച്ചവടം ചെയ്യുന്നവരുണ്ട്.

ട്രോളിങ് നിരോധനക്കാലമായതിനാൽ മത്സ്യലഭ്യത കുറഞ്ഞതോടെ മീൻവിലയും കുത്തനെ കൂടിയിട്ടുണ്ട്. മഴ കനത്തതോടെ ചെറുവള്ളങ്ങൾ കടലിലിറങ്ങുന്നത് കുറഞ്ഞിട്ടുണ്ട്. മത്തി കിലോയ്ക്ക് 600 രൂപയോളമാണ് നിലവിലെ വില.

Leave A Comment