തൃശൂർ നഗരത്തിൽ ഗതാഗതക്രമീകരണം
തൃശൂർ: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതോടനുബന്ധിച്ചു നഗരത്തിൽ വൻ ഗതാഗതപരിഷ്കാരങ്ങളുമായി സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്. നഗരത്തിലെ വർധിച്ചുവരുന്ന വാഹനത്തിരക്കും യാത്രാക്ലേശവും പരിഹരിക്കാൻ ഈസ്റ്റ്ഫോർട്ട്, മുണ്ടുപാലം മേഖലകളിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചതിനൊപ്പം നഗരത്തിലെ പ്രധാന വണ്‍വേ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കാനും പുതിയ ലെയ്ൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ലൂർദ് പള്ളി സ്റ്റോപ്പ് മാറ്റി: കിഴക്കൻ മേഖലയിൽനിന്നു വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകൾ ഇനിമുതൽ ലൂർദ് പള്ളിയുടെ മുൻവശത്തുള്ള നിലവിലെ സ്റ്റോപ്പിൽ നിർത്താൻ പാടില്ല. കിഴക്കുംപാട്ടുകര റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി, ഈ സ്റ്റോപ്പ് 100 മീറ്റർ മുന്നോട്ടുമാറ്റി ഹോണസ്റ്റ് ബേക്കറിക്കു മുൻവശത്തു പുതുതായി പണികഴിപ്പിച്ച സ്റ്റോപ്പിലേക്കു മാറ്റി.
മുണ്ടുപാലം ജംഗ്ഷൻ നിയന്ത്രണം: കാട്ടൂക്കാരൻ ജംഗ്ഷനിൽനിന്ന് എറണാകുളം റോഡിലേക്കു പ്രവേശിക്കുന്ന ബസുകൾ മുണ്ടുപാലം ജംഗ്ഷൻ കഴിഞ്ഞുള്ള സ്റ്റോപ്പിൽ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ഈ ബസുകൾ ജംഗ്ഷനു തൊട്ടുമുന്‍പുള്ള അസറ്റ് ആങ്കറേജ് ഫ്ളാറ്റിനു മുൻവശത്തുമാത്രമേ നിർത്താവൂ. നഗരത്തിലെ താഴെപ്പറയുന്ന റോഡുകളിലെ വണ്‍വേ സംവിധാനം ശക്തിപ്പെടുത്തും. ഇതു ലംഘിക്കുന്നവർക്കെതിരേ കർശനനിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഹൈറോഡ് (സ്വരാജ് റൗണ്ട് മുതൽ കണ്ട്രോൾ റൂം ജംഗ്ഷൻവരെ), സാഹിത്യ അക്കാദമി, സെന്റ് മേരീസ് കോളജ് റോഡ്, സെന്റ് തോമസ് കോളജ് ജംഗ്ഷൻ, സേക്രട്ട് ഹാർട്ട് ജംഗ്ഷൻ, ബെന്നറ്റ് റോഡ്, പാലയ്ക്കലങ്ങാടി (മോർച്ചറി), ഹൈറോഡ്, എസ്എൻഎ ജംഗ്ഷൻ, കിഴക്കുംപാട്ടുകര റോഡ്, പടിഞ്ഞാറെകോട്ട ശങ്കരയ്യർ റോഡ് ജംഗ്ഷൻ, അച്യുതമേനോൻ പാർക്ക് ശങ്കരയ്യർ റോഡ് ജംഗ്ഷൻ, പള്ളത്ത് റോഡ് (പൂത്തോൾ ചിന്താമണി പ്രിന്റേഴ്സിനു മുൻവശം), ചെന്പൂക്കാവ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജവഹർ ബാലഭവൻ റോഡ്, കരുണാകരൻ നന്പ്യാർ റോഡ് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ. സെന്റ് തോമസ് കോളജ് റോഡിൽനിന്ന് പാലയ്ക്കലങ്ങാടി (മോർച്ചറി) റോഡിലേക്കും, തിരുവന്പാടി ഭാഗത്തുനിന്നു നേരിട്ടു പാട്ടുരായ്ക്കൽ ജംഗ്ഷൻവഴി ഷൊർണൂർ, പട്ടാന്പി റോഡുകളിലേക്കും വാഹനങ്ങൾക്കു പ്രവേശനാനുമതി നിഷേധിച്ചു. ഈ വാഹനങ്ങൾ പാട്ടുരായ്ക്കൽ പാലത്തിനടിയിലൂടെ വേണം ഷൊർണൂർ റോഡിലേക്കു പ്രവേശിക്കാൻ.
Leave A Comment