സതീശൻ 'മേനോൻ' ആയത് കേവലം യാദൃച്ഛികതയല്ല: ആർ. ബിന്ദു
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ആർ. ബിന്ദു. സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ വെറും ‘വി.ഡി. സതീശൻ’ മാത്രമായിരുന്നുവെന്നും, സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയപ്പോൾ ‘വടശ്ശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന് വായിച്ചത് കേവലമൊരു യാദൃച്ഛികതയല്ലെന്നും ബിന്ദു വിമർശിച്ചു.
എറണാകുളം മലയിടംതുരുത്ത് പാരിയാത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കലിനെതിരെ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ഐക്യദാർഢ്യ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇത്തരം ജാതി-സാമുദായിക സമവാക്യങ്ങൾ ഈ ഭരണകാലത്ത് ഉടനീളം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. പൂക്കി മുഖ്യമന്ത്രിയായിട്ട് കാര്യമില്ലെന്നും പാവപ്പെട്ട ജനങ്ങളുടെ പ്രശ്നങ്ങൾക്കാണ് സർക്കാർ ഒന്നാമതായി പരിഗണന നൽകേണ്ടതെന്നും അവർ പറഞ്ഞു.
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളെയും പോലീസ് നടപടിയെയും അവർ അപലപിച്ചു. കുടിയിറക്കൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നും പ്രദേശവാസികളെ സംരക്ഷിക്കാൻ മനുഷ്യകവചം തീർത്ത് പ്രതിരോധം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
Leave A Comment