കേരളം

ഷാജ് കിരണിന്‍റെ വെളിപ്പെടുത്തൽ: ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന

പത്തനംതിട്ട : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്‍റെ  തിരുവല്ലയിലെ സഭ ആസ്ഥാനത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന. സ്വർണ്ണക്കടത്ത് കേസിൽ ഷാജ് കിരണിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ ആണ് പരിശോധന. ബിലീവേഴ്സ് ചർച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം.

സ്വപ്നയുടെ ആരോപണങ്ങൾ നിഷേധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഉയർന്ന വന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഷാജ് കിരണുമായി മാധ്യമ പ്രവർത്തകൻ എന്നതിലുപരി മറ്റൊരു ബന്ധമില്ലെന്ന് സഭ വക്തവ് സിജോ പന്തപ്പള്ളിയിൽ വ്യക്തമാക്കിയിരുന്നു. സഭയെ അപകീർത്തിപ്പെടുത്തിയതിന് ഷാജ്‌ കിരണിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിലീവേഴ്സ് ചർച്ച് വ്യക്തമാക്കിയിരുന്നു

എഡിജിപി എം ആർ അജിത് കുമാറുമായി നടത്തിയ സംഭാഷണത്തിന്‍റെ വിവരങ്ങളും പുറത്ത് വന്ന സംഭാഷണത്തിലുണ്ട്. താൻ ഫോൺ വഴി എഡിജിപിയുമായി സംസാരിച്ചിട്ടുണ്ടെന്ന് ഷാജ് കിരൺ സമ്മതിച്ചിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടര്‍ എം ആര്‍ അജിത് കുമാറിനെ മാറ്റിയിരുന്നു.

Leave A Comment