കേരളം

പറന്നുയര്‍ന്നത് ഒരു കോടിയിലേറെ യാത്രക്കാര്‍; ഹാട്രിക് അടിച്ച് സിയാല്‍

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം പറന്നത് ഒരു കോടിയിലധികം യാത്രക്കാര്‍. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഒരു കോടിയിലധികം യാത്രക്കാര്‍ സിയാല്‍ - കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വഴി സഞ്ചരിക്കുന്നത്. ഇതോടെ ദക്ഷിണേന്ത്യയില്‍ ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമായി കൊച്ചി മാറി.

1.25 കോടി യാത്രക്കാരാണ് 2025ല്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സിയാല്‍ വഴി പറന്നത്. ഇതില്‍ 55.17 ലക്ഷം പേര്‍ രാജ്യാന്തര യാത്രക്കാരും 60.02 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരുമാണ്. 2024ല്‍ 1.09 കോടി ആയിരുന്നു യാത്രക്കാരുടെ എണ്ണം. 2024നെ അപേക്ഷിച്ച് 2025ല്‍ 4.85 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

5.33 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്. 74,689 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 2024ല്‍ 75,074 വിമനങ്ങള്‍ ആയിരുന്നു സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. 11.07 ലക്ഷത്തോളം പേര്‍ യാത്ര ചെയ്തു.

ജനുവരിയില്‍ 10.44 ലക്ഷം പേരും ഡിസംബറില്‍ 10.06 ലക്ഷം പേരും സിയാല്‍ വഴി പറന്നു. അതേസമയം, സുരക്ഷാ പരിശോധനയുടെ ഭാഗമായി ഫുള്‍ ബോഡി സ്‌കാനറുകള്‍ സ്ഥാപിക്കാനും ഡിജിറ്റൈസേഷനും ആധുനിക സുരക്ഷാസംവിധാനങ്ങളും നടപ്പാക്കാനും സിയാല്‍ പദ്ധതിയിടുന്നുണ്ട്.

Leave A Comment