'എപ്സ്റ്റീൻ ഫയൽ' കാട്ടി മോദിയെ അമേരിക്ക ബ്ലാക്ക്മെയിൽ ചെയ്യുന്നു: രാഹുൽ ഗാന്ധി
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പുതിയ ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ അമേരിക്കയ്ക്ക് വിറ്റൊഴിക്കുന്നതിന് തുല്യമാണെന്നും, വിവാദമായ 'എപ്സ്റ്റീൻ ഫയലുകൾ' ഉപയോഗിച്ച് പ്രധാനമന്ത്രിയെ അമേരിക്ക ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
കാർഷിക-വസ്ത്ര നിർമാണ മേഖലകളെ തകർക്കുന്നതാണ് പുതിയ വ്യാപാര കരാറെന്ന് രാഹുൽ കുറ്റപ്പെടുത്തി. പാർലമെന്റിലോ കാബിനറ്റിലോ ചർച്ച ചെയ്യാതെ രഹസ്യമായാണ് ഈ കരാറിൽ ഒപ്പിട്ടത്. അന്തരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഫയലുകളിൽ പ്രധാനമന്ത്രി മോദിയുടെയും അനിൽ അംബാനി, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെയും പേരുകളുണ്ട്. ഈ വിവരങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അമേരിക്ക ഇന്ത്യയെക്കൊണ്ട് കരാറിൽ ഒപ്പിടുവിച്ചതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു .
ഗൗതം അദാനിക്കെതിരെയുള്ള അമേരിക്കയിലെ കേസുകൾ യഥാർത്ഥത്തിൽ മോദിയെ ലക്ഷ്യം വെച്ചുള്ളതാണെന്നും, ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള 'അടിയറവ് പറച്ചിലാണ്' പുതിയ കരാറെന്നും അദ്ദേഹം പരിഹസിച്ചു. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ നരവനെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Leave A Comment