കള്ളൻ വിജയൻ വിവാദം; എല്ലാം തുറന്നുപറഞ്ഞ് എം. സ്വരാജ്
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ കള്ളൻ വിജയൻ ഫീച്ചർ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിശദീകരണവുമായി എം.സ്വരാജ്. ഫീച്ചർ വിവാദത്തെ തുടർന്ന് ഉയർന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ദേശാഭിമാനി വാരാന്തപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നതെന്ന് സ്വരാജ് പാർട്ടിയോഗത്തിൽ വ്യക്തമാക്കി.
ആർ. അജയനെ ചുമതലയിൽ നിന്ന് മാറ്റിയ നടപടി ശരിവെച്ച സംസ്ഥാന സെക്രട്ടേറിയറ്റ് മാനേജ്മെന്റിന്റെ ഇടപെടൽ ഉചിതമായിരുന്നെന്നും വിലയിരുത്തി. ഒന്നാം പേജിൽ വി.എസ്. അച്യുതാനന്ദന്റെ ലേഖനവും അവസാന പേജിൽ കള്ളൻ വിജയൻ എന്ന തലക്കെട്ടിലുള്ള ഫീച്ചറും വരുന്നത് അനാവശ്യ വിവാദങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും ഇടയാക്കും.
ഇതിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയതെന്നും റെസിഡന്റ് എഡിറ്റര്കൂടിയായ സ്വരാജ് പറഞ്ഞു. അതേസമയം പുറത്ത് മാധ്യമങ്ങളോട് കേവലം സാങ്കേതിക തടസം മൂലമാണ് വാരാന്തപ്പതിപ്പ് വൈകിയതെന്നും അജയനെതിരെ നടപടിയെടുത്തിട്ടില്ലെന്നുമായിരുന്നു സ്വരാജ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി യോഗത്തിൽ സ്വരാജ് ഈ നിലപാട് തിരുത്തുകയായിരുന്നു.
Leave A Comment