രക്ഷാപ്രവർത്തന കേസിൽ അട്ടിമറി; എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എം.ആർ. അജിത്കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷന് ശിപാർശ ചെയ്തത്. ശിപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
പിണറായി വിജയൻ സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു. നിലവിലെ എംഎൽഎ എ.ഡി. തോമസിനും അന്ന് മർദനമേറ്റിരുന്നു.
ഈ കേസിലെ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജൂലൈ 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിലെത്തിയ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായിരിക്കുന്നത്.
Leave A Comment