ജാഗ്രത..! ആലപ്പുഴയ്ക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി
കോട്ടയം: ആലപ്പുഴയ്ക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ.
കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധയുള്ളത്. മൃഗസംരക്ഷണ വകുപ്പിന് പരിശോധനഫലം ലഭിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.
അതേസമയം, ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ.
ഇവിടെ 20,000 താറാവുകൾ ചത്തു. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നിൽകണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയിൽ ആയത്.
Leave A Comment